2012 സെപ്റ്റം 30

സ്‌പോര്‍ട്‌സിന് ബാധ്യതയാവുന്ന ദേശീയ ഗെയിംസ്!

രാജല്‍ 2008 ഒക്‌ടോബറിലാണ് ഒരു കോടി രൂപ കെട്ടിവെച്ച് കേരളം ദേശീയ ഗെയിംസ് നടത്തുന്നതിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസ് 2010 ഡിസംബറില്‍ കേരളത്തിനായി അനുവദിക്കുകയും ചെയ്തു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ സാന്നിദ്ധ്യത്തില്‍ ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് 2009 ഫിബ്രവരി 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാലിതാ ഇരുപത്തിയെട്ട് മാസങ്ങള്‍ക്കു ശേഷവും കേരളത്തിനനുവദിച്ച ദേശീയ ഗെയിംസ് കടലാസ്സില്‍ തന്നെ! കേരളത്തിനു മുമ്പേ നടക്കേണ്ട ജാര്‍ഖണ്ഡ് ഗെയിംസ് നീണ്ടു പോയെന്ന കാരണം പറഞ്ഞാണ് 2010 ഡിസംബറില്‍ നടക്കേണ്ട ദേശീയ ഗെയിംസിനായി രംഗത്തു വന്നവര്‍ രക്ഷപ്പെടുന്നത്. ഗെയിംസിനായുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയം 110 കോടി നല്‍കി തങ്ങളുടെ ബാധ്യത നിറവേറ്റിയെങ്കിലും ഗെയിംസിനായി പണിയേണ്ട സ്റ്റേഡിയങ്ങളും മറ്റ് സംവിധാനങ്ങളും മുടങ്ങിക്കിടക്കുകയാണ് - സ്‌പോര്‍ട്‌സ് മന്ത്രാലയത്തോടൊപ്പം സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമെല്ലാം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. മണിപ്പൂരായാലും ഗോഹാട്ടിയായാലും ജലന്ധറായാലും ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചതോടെ എല്ലാ വിധ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുമുണ്ടാക്കി ഏറെ ദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ നൂറ്റാണ്ട് മുമ്പെ 1987ല്‍ ആദ്യത്തെ ഗെയിംസ് നടത്തിയ കേരളത്തിലുണ്ടാക്കിയ സൗകര്യങ്ങള്‍ ''രാമേശ്വരത്തെ ക്ഷൗര''ത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒളിംപിക് ഗെയിംസിനേയും ഏഷ്യന്‍ ഗെയിംസിനെയും പോലെ ദേശീയ ഗെയിംസും അനുവദിക്കുന്നത് ഒരു നഗരത്തിനാണെന്ന് കേരളം മറന്നു പോയി. 1987ല്‍ തിരുവനന്തപുരത്തിന് അനുവദിച്ച ഗെയിംസ് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലും തൃശൂരും കോഴിക്കോട്ടും വിഭജിച്ചു നല്‍കിയപ്പോള്‍ തന്നെ ഗെയിംസിന്റെ ആത്മാവ് നഷ്ടപ്പെട്ടു - ഒരു നഗരം കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് സൗകര്യങ്ങളുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. കാല്‍നൂറ്റാണ്ടിനു ശേഷം രണ്ടാമതൊരു ഗെയിംസ് അനുവദിച്ചപ്പോഴും അതും തിരുവനന്തപുരത്തിനു തന്നെ. എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. മറിച്ച് 1987 ലെ ആദ്യ ഗെയിംസ് തിരുവനന്തപുരത്ത് മാത്രമായി നടന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിന്റെ വേദി കോഴിക്കോട്ടോ കൊച്ചിയിലോ തീരുമാനിക്കാമായിരുന്നു. ആരെയും പിണക്കാതെ എല്ലാവര്‍ക്കും വിഭജിച്ച് നല്‍കുന്ന രാഷ്ട്രീയക്കാരുടെ തിരുട്ട് സ്വഭാവമാണ് ഇവിടുത്തെ സ്‌പോര്‍ട്‌സ് വികസനത്തിന് തുരങ്കം വെച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സിന്റെ വഴിക്ക് വിടുക, രാഷ്ട്രീയം അതിന്റെ വഴിയെ നീങ്ങട്ടെ. നേരത്തെ നിശ്ചയിച്ചതു പോലെ തിരക്കിട്ട് ദേശീയ ഗെയിംസ് നടത്താനാവില്ലെന്നാണ് പുതിയ സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറയുന്നത്. വിവിധ ജില്ലകളിലായി എവിടെയുമൊന്നിനെ പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്ന ഒരുക്കങ്ങള്‍ കാണുന്ന സ്ഥലകാലബോധമുള്ള ഏതൊരു ഭരണാധികാരിക്കും അങ്ങിനെയേ പറയാനാവൂ. കേന്ദ്രം നല്‍കിയ കോടികള്‍ക്ക് വില വന്നോട്ടെ. കണക്ക് പറയാനാവില്ല. ഇവിടെ ചെലവഴിക്കപ്പെടുന്ന ഓരോ ചില്ലിക്കാശും വളരുന്ന തലമുറ ഉയര്‍ത്തുന്ന പ്രതീക്ഷകളിന്മേലുള്ള നിക്ഷേപമാണെന്ന് കാണുമ്പോള്‍ എല്ലാം സുതാര്യമായിരിക്കുകയും വേണം. എങ്ങിനെയെങ്കിലും ഒരു ദേശീയ ഗെയിംസ് നടത്തുന്നതിനപ്പുറത്ത് വ്യത്യസ്തമായി ഒരു ഗെയിംസ് സംഘടിപ്പിക്കുക തന്നെയാവണം കേരളത്തിന്റെ ലക്ഷ്യം. അതിന് എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നു മാത്രം. ഭരണരംഗത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിന് ഒരു ഐ.എ.എസ്സുകാരന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല. ദീര്‍ഘ വീക്ഷണത്തോടെ സ്‌പോര്‍ട്‌സ് വികസനം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു നീങ്ങാന്‍ കുറേക്കൂടി വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണെന്ന് തോന്നുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങള്‍ക്കും അസൂയ ഉളവാക്കുന്ന രീതിയില്‍ സമ്പന്നമാണ് കേരളം. പി.ടി.ഉഷയേയും എം.ഡി.വത്സമ്മയേയും ഷൈനി വിത്സനേയും ഐ.എം.വിജയനേയും ശ്രീശാന്തിനേയും ടി.സി. യോഹന്നാനേയും പോലുള്ള അന്തര്‍ദ്ദേശീയ താരങ്ങളുടേയും കരണാകരന്‍ നായരേയും പ്രൊഫ:സണ്ണിവര്‍ഗ്ഗീസിനേയും കെ.ആര്‍.കൃഷ്ണന്‍നായരേയും പോലുള്ള ഭരണാധികാരികളുടേയും അനുഭവങ്ങള്‍ തന്റെ ശക്തിയും ചൈതന്യവുമായി മാറ്റുന്നതിന് സ്‌പോര്‍ട്‌സ് മന്ത്രിക്കു കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കും. - കേരള സ്‌പോര്‍ട്‌സിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിദഗ്ദ്ധ ഉപദേശക സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഇതിനകം ഭരണ രംഗത്ത് നല്ല ''കോമണ്‍സെന്‍സ്'' പ്രകടിപ്പിച്ച ഒരു യുവമന്ത്രിക്ക് അനായാസമായി മുന്നോട്ട് കൊണ്ടുപോകാനാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...