2011 ജനു 16

ഏഷ്യയുടെ പോര്‍നിലത്ത്‌ ഇന്ത്യന്‍ ചുവടുവെയ്പ്പ്‌ ആതിര വി.അഗസ്റ്റിന്‍


ലോകഫുട്ബോളിന്റെ മാസ്മരിക പ്രഭയില്‍ പ്രതിഭകൊണ്ട്‌ കാലൊപ്പ്‌ ചാര്‍ത്തിയവരുടെ പടപ്പാളയങ്ങളിലേക്ക്‌ ഇന്ത്യന്‍ ചുവടുവെയ്പ്പ്‌. ഏഷ്യാക്കാരന്റെ ലോകകപ്പിന്‌ ഖത്തിറിലെ മത്സരവേദികള്‍ ഉണരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീം അതിന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലേക്ക്‌ ബൂട്ടണിയുന്നു. 27 വര്‍ഷം നീണ്ടകാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍കൂടി ഇന്ത്യ ഏഷ്യാകപ്പിന്‌. കനവുകളില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ കുടിയിരുത്തിയവര്‍ക്ക്‌ മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ അട്ടിമറികള്‍ തീര്‍ക്കാന്‍ കരുത്തുണ്ടാകുമോ എന്നതാണ്‌ ചോദ്യം. ക്രിക്കറ്റിന്റെ വ്യാപാരച്ചങ്ങാടത്തില്‍ വീണു തകര്‍ന്ന ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ കാല്‍വയ്പ്‌ മാഞ്ഞുപോയ സുവര്‍ണ നിമിഷങ്ങളെ മടക്കിത്തരുമോ?
ദോഹയില്‍ ഇന്ത്യക്ക്‌ നിര്‍ണായക മുഹൂര്‍ത്തമാണ്‌. രണ്ടാം റൗണ്ടിലെങ്കിലും കടക്കാനായാല്‍ സുപ്രധാന നേട്ടവും. ലോകഫുട്ബോളില്‍ ഒരു കാലത്തും ഇന്ത്യ നല്ല ശക്തിയല്ല. ഏഷ്യയില്‍ പോലും ആദ്യത്തെ പത്ത്‌ ടീമില്‍ ഇന്ത്യ ഉള്‍പ്പെടില്ലെങ്കിലും ഏഷ്യാകപ്പില്‍ കളിക്കാനാവുക എന്നത്‌ തന്നെ മാറ്റത്തിന്റെ സൂചനയാണ്‌. പ്രബലശക്തികളായ ദക്ഷിണകൊറിയ, ബഹ്‌റൈന്‍, ഓസ്ട്രേലിയ എന്നിവരെയാണ്‌ മരണഗ്രൂപ്പായ സി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക്‌ നേരിടേണ്ടത്‌. അതുകൊണ്ടുതന്നെ വെല്ലുവിളി കടുത്തതാവും. രണ്ടാം റൗണ്ട്‌ എന്നത്‌ അട്ടമറികളെ മാത്രം ആശ്രയിക്കാവുന്ന ഒരു സ്വപ്നവും.
ഇന്ന്‌ ഇങ്ങനെയൊക്കെയാണെങ്കിലും പിന്‍തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഒരു പ്രതാപകാലം ഇന്ത്യയ്ക്കും പറയാനുണ്ട്‌. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ടായിരുന്നു. 51ലെ പ്രഥമ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിളക്കവും 62ലെ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്‍ഷിപ്പും നേടി. അന്നത്തെ ചാമ്പ്യന്‍ ഷിപ്പില്‍ ഒളിമ്പ്യന്‍ അബ്ദുള്‍ റഹ്മാന്‍, എസ്‌.എസ്‌. നാരായണന്‍, മെല്‍വിന്‍ ഡിസൂസ.. എന്നിങ്ങനെ പ്രശസ്തരായ ഒരു കൂട്ടം മലയാളികളും പങ്കെടുത്ത കാലം ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടം ആയിരുന്നു. 80 കളില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിക്കാന്‍ ശേഷിയുണ്ടായിരുന്ന ടീമാണിത്‌. ഇപ്പോള്‍ സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യം. ജപ്പാനും ദക്ഷിണകൊറിയയുമൊക്കെ പ്രതാപത്തിന്റെ കാര്യത്തില്‍ അന്ന്‌ വളരെ ചെറുപ്പമായിരുന്നു.
അറുപതുകള്‍ക്ക്‌ ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ മൂക്കും കുത്തി വീണു. 2002ല്‍ കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വന്നതിന്‌ ശേഷം നവീകരണത്തിനായി ഏറെ ശ്രമങ്ങള്‍ നടന്നു. അതോടെ ഒരു നേരിയ വെളിച്ചം കാണാന്‍ തുടങ്ങി. 2003ല്‍ ഹൈദരാബാദില്‍ നടന്ന പ്രഥമ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫൈനലില്‍ കടന്നതും അതിന്റെ പ്രതിഫലനമാണ്‌.
എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആക്രമണങ്ങള്‍ നടത്താനുള്ള മിടുക്ക്‌ കുറവും അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവും. ഇന്ത്യയെ പിന്‍നിരയിലേയ്ക്ക്‌ തള്ളി. കളിയിലൂടനീളം ഊര്‍ജ്ജം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ മറ്റൊന്ന്‌. തുടക്കത്തില്‍ നല്ലപ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ അവസാന മിനിറ്റുകളില്‍ പതറിപ്പോകുന്ന കാഴ്ചയാണ്‌ കാണാറുള്ളത്‌. ഇതിന്റെ തെളിവുകളായിരുന്നു ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പ്‌ മത്സരങ്ങളും.
ലീഗ്‌ മത്സരങ്ങള്‍ പലപ്പോഴും വിദേശിയുടെ കുത്തകയാകുന്നു. ദേശീയ ലീഗില്‍ വിദേശതാരങ്ങള്‍ ഉള്‍പ്പെടെ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക്‌ അതിന്റെ പ്രയോജനവും കിട്ടുന്നില്ല. സന്തോഷ്‌ ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമുപരി ദേശീയ ലീഗാണ്‌ ഇന്ത്യന്‍ ഫുട്ബോളിനെ ഒരു പരിധിവരെയെങ്കിലും നേര്‍വഴിക്ക്‌ കൊണ്ടുവന്നത്‌. ഇത്തവണ കോച്ച്‌ ബോബ്‌ ഹുട്ടന്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. ശാരീരിക മികവുള്ളവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌ ഏറെ ശ്രദ്ധേയമാണ്‌. മികച്ച രീതിയിലുള്ള പരിശീലനവും ടീമിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതൊക്കെ എത്രത്തോളം പ്രയോജനപ്പെടും എന്ന്‌ മനസിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക്‌ നല്ല അവസരമാണ്‌ ഇത്തവണ.
എന്നാല്‍ ഗ്രൂപ്പ്‌ നറുക്കെടുപ്പ്‌ ടീമിന്‌ ഇരുട്ടടിയായി എന്നു പറയാം. എപ്പോഴുമെന്നതുപോലെ പ്രതീക്ഷ ബൈചുങ്ങ്‌ ബൂട്ടിയയാണെങ്കിലും അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥയും മെച്ചമല്ല. പരുക്കുമൂലം പരേയും അന്തിമ ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കേണ്ടിവന്നത്‌ തിരിച്ചടിയാകും. മലയാളിതാരം എന്‍.പി. പ്രദീപ്‌ ആദ്യ ഇലവനില്‍ തന്നെയുണ്ടാകും. മധ്യനിരയില്‍ സ്റ്റീവന്‍ ഡയസും ക്ലൈമാക്സ്‌ ലോറന്‍സും ക്ലിഫോര്‍ഡ്‌ മിറാന്‍ഡയുമുണ്ട്‌. സുകുമാര്‍സിങ്ങ്‌, ഗോര്‍മാംഗി സിംങ്ങ്‌, അന്‍വര്‍ അലി, ദീപക്‌ മോണ്ഡല്‍ എന്നിവരാണ്‌ പ്രതിരോധത്തിനിറങ്ങുക. വലയ്ക്കു മുന്നിലെ കാവല്‍ക്കാരന്‍ സുബ്രതോപാല്‍ തന്നെ.
ഇത്തവണ ഇന്ത്യന്‍ ഫുട്ബോളിന്റെ ഉയര്‍ച്ചക്കായി എഐഎഫ്‌എഫും ലോകത്തിലെ ഒന്നാം കിട സ്പോര്‍ട്സ്‌ മാനേജ്മെന്റ്‌ സ്ഥാപനമായ ഐഎംജിയും ഒന്നിച്ച്‌ 15 വര്‍ഷത്തെ കാലാവധിയില്‍ 700 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്‌. കരാര്‍ പ്രകാരം കളിയുടെ ടെലിവിഷന്‍ സംപ്രേഷണവും സ്പോണ്‍സര്‍ഷിപ്പും പ്രചാരണവുമെല്ലാം ഐഎംജിയാണ്‌ നടത്തുക. കളിയെ ജനകീയമാക്കാനുള്ള പുതിയ പദ്ധതിയെ ചെറുതായി കാണാന്‍ കഴിഞ്ഞില്ല. ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ജനപ്രതീനേടി ആധിപത്യം ഉറപ്പിച്ചതിന്‌ ഉദാഹരണമായി മുന്നി ല്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക്‌ ആ രീതിയില്‍ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌. ഐ ലീഗിനെ ത്വരിതപ്പെടുത്താന്‍ കഴിഞ്ഞാല്‍ തന്നെ ഏറെ മാറ്റമുണ്ടാക്കും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌, സ്പാനിഷ്‌ ലീഗ്‌ തുടങ്ങിയ മികച്ച കളികള്‍ ദൃശ്യമാധ്യമത്തിലൂടെ കാണുന്ന ഒരു കൂട്ടം ജനതയ്ക്ക്‌ ഐലീഗ്‌ മത്സരങ്ങള്‍ കാണാന്‍ മൈതാനത്ത്‌ എത്തുമ്പോള്‍ നിരാശപ്പെടേണ്ടി വരുന്നു. പരാധീനതകളെയും പരിമിതികളെയും മറികടന്നാണ്‌ ഇന്ത്യയിറങ്ങുന്നത്‌. വിജയവഴികള്‍ക്ക്‌ ഭാഗ്യം തുണയാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ.

2011 ജനു 15

ബാലന്‌ 83 വയസ്‌ ആതിര വി.അഗസ്റ്റിന്‍ Posted On: Sat, 08 Jan 2011 18:12:50

മലയാള സിനിമയിലെ ശബ്ദത്തിന്‌ ഏറെ കഥകള്‍ പറയാനുണ്ട്‌. ത്യാഗപൂര്‍ണവും രസകരവും അനേകം കഥകള്‍. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ 'ആലം ആര' കഴിഞ്ഞ്‌ ഏഴ്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു മലയാളിക്ക്‌ കൊട്ടകയില്‍ ശബ്ദം കേള്‍ക്കാന്‍. പിന്നീടിങ്ങോട്ട്‌ 83 വര്‍ഷമായി ആശബ്ദം നിലച്ചിട്ടില്ല.

ആദ്യ സിനിമയായ വിഗതകുമാരന്‍ ഇറങ്ങി കുറച്ചു കാലം മലയാള ചലച്ചിത്രലോകം ശൂന്യമായിരുന്നു. പിന്നീട്‌ 1932ലാണ്‌ മാര്‍ത്താണ്ഡവര്‍മ ഇറങ്ങിയത്‌. എന്നാല്‍ അതിലും കഥാപാത്രങ്ങള്‍ സംസാരിച്ചില്ല. വീണ്ടും നീണ്ട കാത്തിരിപ്പ്‌. അങ്ങനെ 1938 ജനുവരി 10ന്‌ ബാലനിലൂടെ മലയാളചലച്ചിത്രലോകം സംസാരിച്ചു തുടങ്ങി. എന്നാല്‍ ആദ്യം സംസാരിച്ചതാകട്ടെ ഇംഗ്ലീഷിലും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആലപ്പി വിന്‍സെന്റ്‌ ഗുഡ്ലക്‌ ടു എവരി ബഡി എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സംസാരിച്ചു തുടങ്ങിയത്‌. 1937 ഓഗസ്റ്റ്‌ 17ന്‌ ആരംഭിച്ച ചിത്രീകരണം ഒട്ടേറെ പ്രതിസന്ധികള്‍ കടന്നാണ്‌ കൊട്ടകകളില്‍ എത്തിയത്‌.

ബാലന്‍ ചരിത്രത്തില്‍ ഇടം നേടി എന്നത്‌ മാത്രമല്ലാ മലയാള ചലച്ചിത്രലോകം അവിടന്നിങ്ങോട്ട്‌ വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടേയിരുന്നു. സാങ്കേതികവിദ്യയില്‍ ഒട്ടും പിന്നിലല്ല ഇന്ന്‌ മലയാളസിനിമ.

ബാലന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മറക്കാനാവാത്ത ഒരുപാട്‌ പേരുണ്ട്‌. ഒരു പക്ഷേ മലയാളസിനിമയുടെ ചരിത്രം പഠിച്ചവര്‍ക്ക്‌ മാത്രമേ ആ പേരുകളൊക്കെത്തന്നെയും പരിചയമുണ്ടാവൂ. തിരുവനന്തപുരത്ത്‌ വിഗതകുമാരന്റെ ചിത്രീകരണം നടക്കുന്നതറിഞ്ഞ്‌ ഒരു റോള്‍ ആവശ്യപ്പെട്ട്‌ ലോക്കേഷനിലെത്തിയ മാന്നാര്‍ സ്വദേശി കെ.ഗോപിനാഥിനെ മറക്കാന്‍ കഴിയില്ല. വിഗതകുമാരനില്‍ ഗോപിനാഥിന്‌ റോളൊന്നും തന്നെ കിട്ടിയില്ല. എങ്കിലും ഗോപിനാഥ്‌ തളര്‍ന്നില്ല. മദ്രാസിലേയ്ക്ക്‌ വണ്ടി കയറിയ ഗോപിനാഥ്‌ ചില പുരാണ ചിത്രങ്ങളില്‍ പേരിന്‌ മുഖം കാണിച്ചു. പിന്നീട്‌ മലയാളി അസോസിയേഷനുണ്ടാക്കി. ഗോപിനാഥിന്റെ ജീവിതത്തിനും മലയാളസിനിമയക്കും അതൊരു വഴിത്തിരിവായി. അങ്ങനെയാണ്‌ നാഗര്‍കോവിലുകാരനായ എ.സുന്ദരവും ഗോപിനാഥും ചങ്ങാത്തത്തിലാവുന്നത്‌. സുന്ദരത്തിനാണെങ്കില്‍ ഒരു ചിത്രം സംവിധാനം ചെയ്ത്‌ പരിചയമുണ്ട്‌. അന്ന്‌ പക്ഷേ ആ പരിചയം തന്നെ വലിയൊരു കാര്യമാണ്‌. അങ്ങനെ മലയാള സിനിമ സംസാരിക്കണമെന്നത്‌ സംഘടനയുടെ സ്വപ്നമായിത്തീര്‍ന്നു. ധാരാളം സ്റ്റുഡിയോകള്‍ക്ക്‌ കത്തയച്ചു. അങ്ങനെ സേലം മോഡേണ്‍ തീയേറ്റേഴ്സ്‌ ഉടമ ടി.ആര്‍.സുന്ദരം നിര്‍മാതാവായി. സ്റ്റുഡിയോ സഹായി എസ്‌.നൊട്ടാണി സംവിധായകനും.

ചിത്രീകരണം തുടങ്ങി കുറച്ചായപ്പോള്‍ ചിത്രത്തില്‍ നായികയാവാനെത്തിയ നടിയും എ.സുന്ദരവും ഒളിച്ചോടി. അങ്ങനെ ചിത്രീകരണം അവതാളത്തിലായി. അതോടെ ടി.ആര്‍.സുന്ദരവും മലയാളി അസോസിയേഷനും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി. അതാവണം ഗോപിനാഥിനെ ചിത്രത്തില്‍ തുടരാന്‍ അനുവദിച്ചെങ്കിലും ശീര്‍ഷകത്തില്‍ പേര്‌ വയ്ക്കാതിരുന്നത്‌.

ഹൈദരാബാദിലെ ഒരു ഇസ്ലാമിക കുടുംബത്തിലെ കഥ 'വിധിയും മിസിസ്‌ നായരും' എന്ന പേരിലായുന്നു ആദ്യം. പിന്നീട്‌ ടി.ആര്‍.സുന്ദരം കഥ അപ്പാടെ മാറ്റി. അങ്ങനെ എഴുത്തുകാരനെത്തേടി കേരളത്തിലെത്തിയ ആലപ്പി വിന്‍സെന്റ്‌ മ...ുതുകുളം രാഘവന്‍പിള്ളയെ അതിന്റെ ചുമതലയേല്‍പ്പിച്ചു. ചിത്രത്തിലെ 23 ഗാനങ്ങളും എഴുതിയത്‌ മുതുകുളം ആണ്‌. ഒരു പക്ഷേ, ഇന്ന്‌ മലയാളസിനിമയ്ക്ക്‌ ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്‌ അത്രയും ഗാനങ്ങള്‍.


കോട്ടയ്ക്കല്‍ പി.എസ്‌.വാര്യരുടെ നാടകക്കമ്പനിയില്‍ നടനായിരുന്ന കുഞ്ചുനായരാണ്‌ ബാലനില്‍ കെ.അരൂര്‍ എന്ന പേരില്‍ നായകവേഷം അവതരിപ്പിച്ചത്‌. സ്ത്രീവേഷങ്ങളായിരുന്നു അരൂര്‍ നാടകവേദികളില്‍ അവതരിപ്പിച്ചിരുന്നത്‌.

സി.ഒ.എ.എന്‍.നമ്പ്യാര്‍, എ.ബി.പയസ്‌, കെ.എന്‍.ലക്ഷ്മി, മാസ്റ്റര്‍ മദനഗോപാല്‍ അങ്ങനെ നിരവധിപേര്‍ ചിത്രത്തില്‍ വേഷമിട്ടു. എം.കെ.കമലം ആയിരുന്നു ചിത്രത്തിലെ നായിക. നല്ലൊരു കഥാപ്രസംഗകലാകാരിയായ അവര്‍ ചിത്രത്തില്‍ ഗാനങ്ങളും ആലപിച്ചു. ആലപ്പി വിന്‍സെന്റും ഗോപിനാഥും ചിത്രത്തില്‍ അഭിനയിച്ചു. 'കിട്ടുണ്ണി പണിക്കരെ'ന്ന വില്ലന്‍ കഥാപാത്രത്തെയാണ്‌ ഗോപിനാഥ്‌ അവതരിപ്പിച്ചത്‌. വിരുതന്‍ ശങ്കുവെന്ന കഥാപാത്രത്തെ ആലപ്പി വിന്‍സെന്റും.

ഒട്ടേറെ അന്തര്‍നാടകങ്ങളിലൂടെയാണ്‌ ബാലനിലെകഥ നീങ്ങുന്നത്‌. അച്ഛന്‍ മരിച്ചതിന്‌ ശേഷം രണ്ടാനമ്മയുടെ ക്രൂരതയ്ക്ക്‌ ഇരയാകേണ്ടിവന്ന ബാലന്‍, സരസ്വതി എന്നിവരുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. രണ്ടാനമ്മയായി അഭിനയിച്ചത്‌ കെ.എന്‍.ലക്ഷ്മിയായിരുന്നു. മീനാക്ഷി എന്ന രണ്ടാനമ്മയുടെ കഥാപാത്രത്തെ അവര്‍ അഭിനയത്തികവോടെയായിരുന്നു പൂര്‍ത്തിയാക്കിയത്‌.

എഡിറ്റിങ്ങ്‌ നിര്‍വഹിച്ച വര്‍ഗീസ്‌ ചെങ്ങന്നൂര്‍ ഒഴികെ മറ്റുള്ളവരാരും മലയാളികളായിരുന്നില്ല. ശബ്ദലേഖനം പഞ്ചാബിയും ജര്‍മന്‍ ഛായാഗ്രാഹകന്‍, പാഴ്സിയായ സംവിധായകന്‍, തെലുങ്കരും തമിഴരും സാങ്കേതിക വിദഗ്ധര്‍. ഭാഷയുടെ പ്രശ്നം അഭിനേതാക്കളും സാങ്കേതിക വിദഗ്ദധരും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉണ്ടായില്ല. അങ്ങനെ ഒരു തരത്തില്‍ 30,000 രൂപയ്ക്ക്‌ ബാലന്‍ പൂര്‍ത്തിയായി. അതിഭാവുകത്വവും അവിശ്വസനീയതയും ഒക്കെ ചേര്‍ന്നുള്ള രസതന്ത്രം അങ്ങനെ മലയാളസിനിമയുടെ വിജയ സമവാക്യമായിമാറി.

1938 ജനുവരി 10ന്‌ കൊട്ടകകളിലേയ്ക്ക്‌ ജനം നിറഞ്ഞൊഴുകി. സാംസാരിക്കുന്ന ചിത്രം പരസ്യത്തിലൂടെതന്നെ ജനപ്രീതി നേടിയിരുന്നു. മദ്രാസ്‌ ശ്യാമള പിക്ചേഴ്സ്‌ ആയിരുന്നു വിതരണക്കാര്‍. ചിത്രത്തിന്റെ വിജയം വീണ്ടും മലയാള സിനിമചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു.

അങ്ങനെ നിരവധി നീരൊഴിക്കിലൂടെ മലയാളസിനിമ സാങ്കേതികവിദ്യയിലും കലാമൂല്യത്തിന്റെ കാര്യത്തിലും മറ്റേതൊരു സിനിമാവ്യവസായത്തോടും ഒപ്പം നില്‍ക്കുന്നു. ഒരു ശബ്ദം സംഭാവന ചെയ്യുക മാത്രമല്ല ബാലന്‍ ചെയ്തത്‌. ചലച്ചിത്രലോകത്തെ ഒട്ടേറെക്കാര്യങ്ങള്‍ക്ക്‌ ഒരു വിപ്ലവം സൃഷ്ടിക്കുക തന്നെയായിരുന്നു ബാലന്‍ എന്ന ചിത്രത്തിലൂടെ.

.


അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...