2018 ഒക്ടോ 16

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്രങ്ങള്‍ ഒരു ദിവസത്തേക്കായതുകൊണ്ട് വലിയ വില കൊടുത്തു വാങ്ങണ്ട എന്ന് തീരുമാനിക്കുന്നവര്‍ ഉണ്ട്. വിവാഹ വസ്ത്രങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ പറ്റാറില്ല എന്നതുകൊണ്ട് തന്നെ വാടകക്ക് എടുക്കുന്നതും സൗകര്യപ്രദമാണ്. എന്നും കേടുവരാതെ സൂക്ഷിക്കാനും വലിയ പ്രയാസമാണ്. മാത്രമല്ല അലമാരിയിലെ വലിയ സ്ഥലം ഇത്തരം വസ്ത്രങ്ങള്‍ അപഹരിക്കാറുണ്ട്. സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്ത ലെഹംഗകളും ലാച്ചകളും ഒക്കെ സൂക്ഷിക്കാനും വലിയ ബുദ്ധിമുട്ടാണ്. വരന്‍ നല്‍കുന്ന വിവാഹവസ്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യവും. മൈലാഞ്ചി കല്യാണത്തിനും റിസപ്ഷനും എടുക്കുന്ന ഡ്രസുകളാണ് അതുകൊണ്ട് തന്നെ കൂടുതലും വാടകക്ക് എടുക്കാറുള്ളത്. 4000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ഡ്രസുകള്‍ വാടകക്ക് ലഭിക്കും. ലാച്ച, ലെഹംഗ, ലാച്ച സാരി, ദാവണി തുടങ്ങിയവയാണ് കൂടുതല്‍ ആളുകളും വാടകക്ക് എടുക്കാറുള്ളത്. വരനുള്ള ഷെര്‍വാണികളും ആളുകള്‍ വാടകക്ക് ആണ് എടുക്കാറുള്ളത്. കേരളത്തില്‍ ഷെര്‍വാണികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. വിവാഹ ദിവസം ഉപയോഗിക്കുന്ന കോട്ടുകളും ഇങ്ങനെ വാടക്കാണ് അധികം ആളുകളും ഉപയോഗിക്കാറ്. പുരുഷന്‍മാര്‍ക്ക് അന്നേ ദിവസം മാത്രമേ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താല്‍പ്പര്യം ഉണ്ടാകൂ. അതുകൊണ്ട് തന്നെ വലിയ വില കൊടുത്ത് സ്വന്തമായി വാങ്ങുന്നതിനേക്കാള്‍ നല്ലത് വാടകക്ക് കുറഞ്ഞ വിലയില്‍ രാജകീയ പ്രൗഢി സ്വന്തമാക്കാനും കഴിയും. കേരളത്തില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും തന്നെ ഇത്തരം ഷോപ്പുകള്‍ ഉണ്ട്. ഇഷ്ടപ്പെട്ടവ കൈയിലൊതുങ്ങുന്ന വിലക്ക് സ്വന്തമാക്കാം ​എന്നുള്ളതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ഒരു ട്രയല്‍ നോക്കാമെന്നുള്ളതും ഗുണമാണ്. നേരത്തെ കേരളത്തിന് പുറത്താണ് ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അതല്ല , ഇടത്തരം വിവാഹങ്ങള്‍ക്ക് പോലും വലിയ പ്രൗഢിയും ലുക്കും തരുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ഷൈന്‍ ചെയ്യാമെന്നുള്ളതും വാടകക്ക് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഇനി വധുവിന് മാത്രമല്ല കേട്ടോ, എല്ലാ പാര്‍ട്ടികള്‍ക്കും അണിയാന്‍ തരത്തിലുള്ള വസ്ത്രങ്ങളും കിട്ടും. ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങളും ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു കൗതുകരമായ കാര്യം. പലരും വലിയ വില കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങും . പിന്നീട് അടുത്ത സന്ദര്‍ഭങ്ങളില്‍ വീണ്ടും പുതിയതിനോടാവും താല്‍പ്പര്യം കൂടുതലും. അപ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ അലമാരകളുടെ ഇടം കളയും. അതുണ്ടാവാതിരിക്കാന്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാനും അത് വാങ്ങാനും ആളുകള്‍ തയ്യാറാകും. പ്രയോജനം ഇല്ലാതെ നശിച്ചു പോകുന്നതിനെക്കാളും നല്ലത് ആര്‍ക്കെങ്കിലും ഉപയോഗപ്പെടുന്നതാണെന്ന ചിന്താഗതിയാണ് ഇതിന് പിന്നില്‍. വലിയ വില കൊടുത്ത് ഇത്തരം വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അത് ആശ്വാസമാണ് താനും. സിനിമകളില്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ക്ക് വലിയ ഡിമാന്റ് ആണ്. അത് പണ്ടു മുതലേ ഉള്ളതാണ്. വലിയ വോളീവുഡ് സുന്ദരിമാര്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് ലേലത്തിലും അല്ലാതെയും വില്‍ക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ തന്നെയാണ് ഇപ്പോള്‍ മറ്റുള്ളവരും ചെയ്യുന്നത്. അറുപഴഞ്ചന്‍ കാഴ്ചപ്പാടുള്ളവര്‍ക്ക് പറ്റില്ലെങ്കിലും പുതിയ പരീക്ഷണങ്ങള്‍ എന്തും നടത്താനുള്ള ന്യൂ ജനറേഷന് അതൊന്നും ഒരു വിഷയമേ അല്ല. വലിയ വില കൊടുക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രൗഢി വേണം താനും അങ്ങനെ ചിന്തിക്കുന്നവര്‍ ഒട്ടും അമാന്തിക്കണ്ട. വാടകക്ക് കൈയിലൊതുങ്ങുന്ന ബഡ്ജറ്റില്‍ നിങ്ങള്‍ക്ക് സുന്ദരനും സുന്ദരിയുമായ വധൂ വരന്‍മാരാകാം. വിവാഹമെന്ന സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വന്ന നിങ്ങള്‍ക്കും ശ്രദ്ധിക്കപ്പെടാം.

2018 ഒക്ടോ 14

അറേബ്യന്‍ ലാച്ചകളില്‍ കണ്ണുടക്കി മണവാട്ടിമാര്‍

വിവാഹ സാരികളായിരുന്നു മുന്‍കാലങ്ങളില്‍ വധുവിനെ ഭംഗിയാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇഷ്ടം അറേബ്യന്‍ ലാച്ചകള്‍ പോലുള്ള വസ്ത്രത്തോടാണ്. ഗൗണ്‍ പോലുള്ളവ ട്രെന്‍ഡിയായിട്ടുണ്ടെങ്കിലും മൊഞ്ചുള്ള സുന്ദരിമാര്‍ക്ക് ലാച്ചകളോട് അല്‍പ്പം പ്രിയം കൂടുതല്‍ തന്നെയാണ്. ഗാഗ്ര, ചോളി, ഗൗണ്‍ തുടങ്ങി വസ്ത്രങ്ങളോടൊപ്പം ലാച്ചകളും മണവാട്ടിമാരുടെ മനം കവര്‍ന്നിട്ടുണ്ട്. വിവാഹ വേഷങ്ങളില്‍ മാത്രമല്ല എല്ലാ വസ്ത്രങ്ങളില്‍ പല സ്റ്റൈലുകളും മാറി മാറി വരും. പല നാടുകളിലെ ട്രെന്‍ഡുകള്‍ വസ്ത്രങ്ങളെ സ്വാധീനിക്കാറുണ്ട്. എല്ലാം ട്രെന്‍ഡിയായി ആദ്യം പരീക്ഷിക്കുന്നത് മലയാളികള്‍ തന്നെയാണ്. എപ്പോഴും വ്യത്യസ്തരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളികളും എന്നതാണ് പ്രത്യേകത. മുന്‍കാലങ്ങളില്‍ ഇളം നിറങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെ . പിന്നീട് കടും നിറത്തിലേക്ക് ചുവടുമാറി. ഇപ്പോള്‍ വീണ്ടും ഇളം നിറങ്ങള്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. സിംപിളായി ട്രെന്‍ഡിയാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഉത്തരേന്ത്യന്‍ സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലും ചുവപ്പ്, പച്ച , മെറൂണ്‍, വയലറ്റ് തുടങ്ങിയ നിറങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. പുറമെ കോട്ടുകളുള്ള ലാച്ചകളും ഉണ്ട്. വെല്‍വറ്റിന് ലാച്ചകളില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വെല്‍വെറ്റ് തുണിത്തരങ്ങളില്‍ ഹെവി വര്‍ക്കുകള്‍ ചെയ്യുന്പോള്‍ ലുക്ക് തന്നെ മാറിപ്പോകും. വധുവിനല്ലെങ്കില്‍ സിംപിള്‍ വര്‍ക്കുകളുള്ള വെല്‍വെറ്റ് ലാച്ചകളും ഉണ്ട്. തടിച്ച ശരീരമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും വെല്‍വെറ്റ് അത്ര ചേരില്ല. എന്നാല്‍ മീഡിയം സൈസുള്ളവര്‍ക്ക് ഈ വസ്ത്രം ഇട്ടാല്‍ നല്ല ഭംഗിയാണ്. വസ്ത്രങ്ങള്‍ വിവാഹത്തിനായാലും അല്ലെങ്കിലും അവനവന്റെ ശരീരത്തിനും നിറത്തിനും അനുസരിച്ച് എടുത്താല്‍ നിങ്ങള്‍ കൂടുതല്‍ സുന്ദരിയാകും. അധികം വലിയ ബഡ്ജറ്റില്ലാതെ തന്നെ ഈ വസ്ത്രം വിവാഹത്തിന് തെരഞ്ഞെടുക്കാം. ലാച്ചാവിഭാഗത്തില്‍ ഒരു കാലത്ത് ലാച്ചാ സാരികളും ഉണ്ടെങ്കിലും കൂടുതല്‍ മനം കവര്‍ന്നത് അറേബ്യന്‍ ലാച്ചകള്‍ തന്നെയാണെന്ന് പറയാതെ വയ്യ. ചുവപ്പ് - ക്രീം കോന്പിനേഷനുകളാണ് കൂടുതലും കാണുന്നതെങ്കിലും കാലം മാറിയതോടെ പലരും ഇഷ്ടപ്പെട്ട വ്യത്യസ്തമായ കോന്പിനേഷനുകള്‍ പരീക്ഷിച്ചു തുടങ്ങി. കോണ്‍ട്രാസ്റ്റ് കളറുകള്‍ ഉപയോഗിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. ഗോള്‍ഡ്‍, ക്രീം നിറത്തിലുള്ളതും ഇഷ്ടപ്പെടുന്നവര്‍ കുറവല്ല. ഇതിനൊപ്പം ധരിക്കുന്ന ഷാളും ഒരു പ്രത്യേകത തന്നെയാണ്. നേരത്തെ നെറ്റുകളിലുള്ള സാധാരണ ഷോള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് മാറി. വെള്ള, ഗോള്‍ഡന്‍ കളറിലുള്ള സാധാരണ ഷോളുകളായിരുന്നു. അതും പ്രത്യേകം വാങ്ങുന്നവയായിരിക്കും പലതും. ഇപ്പോള്‍ ലാച്ചക്കൊപ്പം തന്നെ ഷാളുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഹെവി വര്‍ക്കുകള്‍ ചെയ്ത റീ യൂസ് ചെയ്യാവുന്ന ഷാളുകളും ഉപയോഗിക്കാമെന്നത് സൗകര്യപ്രദമാണ്. മിറര്‍ വര്‍ക്കുകളും മുത്തുകള്‍ പിടിപ്പിച്ചതും പിന്നീട് മാറ്റിവെക്കാവുന്ന തരത്തിലാണ് ഷാളുകളില്‍ ഉപയോഗിക്കുന്നത്. ഇത് തലയിലൂടെ ഇടുന്പോള്‍ കൂടുതല്‍ എടുപ്പ് കിട്ടും. സ്കാര്‍ഫ് ഇട്ടതിന് ശേഷം അതിന് മുകളിലൂടെ ഷാള്‍ ഇടുന്നതാണ് പുതിയ രീതി. ൧ വധുവിനല്ലാതെയുള്ളവര്‍ക്ക് ലാച്ചകള്‍ക്കൊപ്പം ടെറാക്കോട്ട ആഭരണങ്ങള്‍ ധരിക്കാം. സെറ്റായിട്ടുള്ള കമ്മലുകളും മാലകളും വിപണിയില്‍ ലഭ്യമാണ്. വലിയ കമ്മലുകളും മാലകളും ലാച്ചകള്‍ക്കും സാരിക്കുമൊപ്പം അണിയാം. സ്വര്‍ണം അണിയാന്‍ ആഗ്രഹമില്ലാത്തവര്‍ ടെറാക്കോട്ട ആഭരണങ്ങള്‍ ലാച്ചകള്‍ക്കൊപ്പം പരീക്ഷിക്കാവുന്നതാണ്. 10000 രൂപ മുതല്‍ തുടങ്ങി ൫50,000 രൂപ വരെയുള്ള ലാച്ചകള്‍ ഉണ്ട്. വലിയ ആര്‍ഭാടം ആഗ്രഹിക്കാത്തവര്‍ക്ക് തെരഞ്ഞെടുക്കുന്നതിനും നല്ല വേഷമാണ് ലാച്ച എന്നതില്‍ തര്‍ക്കമില്ല. അപ്പോ ഇനി ലാച്ചകള്‍ സെലക്ട് ചെയ്തു തുടങ്ങിക്കോളൂ. അറേബ്യന്‍ സുന്ദരിയായി തിളങ്ങുന്നതില്‍ ഇനി മടി കാണിക്കേണ്ടതില്ല.

2018 ഒക്ടോ 13

വലിയ വിലയുള്ള സ്വര്‍ണ ചോക്കര്‍ ഇടാന്‍ പണമില്ലേ....ഇതാ ഒരു മാര്‍ഗം....

എന്തിനും വ്യാജന്‍മാര്‍ ഉണ്ടാകും. എന്നാല്‍ ഈ വ്യാജനെക്കൊണ്ട് ചെറുതല്ല ഉപകാരം. പറഞ്ഞു വന്നത് ഇമിറ്റേഷന്‍ ആഭരണങ്ങളെ കുറിച്ചാണ്. പല കാരണങ്ങളാല്‍ സ്വര്‍ണം മുഴുവനും അണിഞ്ഞ് മണവാട്ടിമാര്‍ വിവാഹ സമയത്ത് നില്‍ക്കില്ല. അന്പതും അറുപതും പവനുണ്ടാകും. എന്നാല്‍ അത് മുഴുവന്‍ അണിയാതെ പകരം ഇമിറ്റേഷന്‍ ജുവല്ലറി അണിയുന്നവരുണ്ട്. എന്നാല്‍ എടുത്ത സ്വര്‍ണം അണിഞ്ഞിട്ടും തൃപ്തി വരാത്തവരുണ്ട്. അല്ലെങ്കില്‍ തൂക്കവും സ്വര്‍ണവും കൂടുതലുള്ള ചില ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹം ഉള്ളവരുണ്ട്. എന്നാല്‍ പണം തികഞ്ഞെന്ന് വരില്ല. അങ്ങനെയുളളവര്‍ക്കൊക്കെ ഇമിറ്റേഷന്‍ ജുവല്ലറി നല്‍കുന്ന ആശ്വാസം ചെറുതല്ല. എത്ര സൂക്ഷ്മ നിരീക്ഷണം നടത്തുന്ന സ്ത്രീകളായാലും മറ്റ് സ്വര്‍ണത്തിനൊപ്പം കിടക്കുന്ന ഇതിനെ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഓരോന്നും. ട്രഡീഷണല്‍ മാംഗോ റൂബി, ലക്കി ജുവല്ലറി അലോയ്, സ്റ്റൈലോ ഫാഷന്‍ അലോയ്, ഗോള്‍ഡ് ടച്ച് അലോയി സിങ്ക് ജുവല്ലറി, സാവേരി പേള്‍സ്, സുഖി അലോയ് ജുവല്ലറി സെറ്റ് ഇങ്ങനെ തുടങ്ങി ഒരു വിവാഹത്തിന് വേണ്ട ഏത് ഷാഫനാണോ വേണ്ടത് അത് ലഭിക്കും. കുന്തന്‍ ജുവല്ലറി, മീനാകാരി ജുവല്ലറി, ആന്റിക് ജുവല്ലറി, ടെന്പിള്‍ ജുവല്ലറി എന്നിങ്ങനെ എല്ലാ ഫാഷനിലുള്ള ജുവല്ലറിയും വിപണിയില്‍ ലഭ്യമാണ് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഇത്തരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ വലിയ മുതല്‍ മുടക്കില്ലെന്നതാണ് സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. നമ്മളറ‍ിഞ്ഞാല്‍ മതിയല്ലോ നമ്മുടെ ഇല്ലായ്മ. ഭംഗിയുള്ള ചോക്കറുകള്‍ കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആര്‍ക്കും തോന്നുകയേ ഇല്ല. വളകളും ഒരേ ഡിസൈനില്‍ സെറ്റായി കിട്ടും. റ്റിയര്‍ ഡ്രോപ് ഡിസൈന്‍ ചോക്കറുകള്‍ക്ക് മൂവായിരത്തിന് മുകളില്‍ ഷോപ്പുകളില്‍ വില വരും. ഇത്തരം ആഭരണങ്ങള്‍ ഓണ്‍ ലൈനില്‍ ഓഫര്‍ വരുന്പോള്‍ വാങ്ങിയാല്‍ കുറച്ച് ലാഭിക്കാം. സാവേരി പേള്‍ മള്‍ട്ടി കളര്‍ ചോക്കറിന് മൂവായിരത്തിന് മുകളിലാണ് വില വരുന്നതെങ്കിലും ഓണ്‍ ലൈനില്‍ ഇത് അഞ്ചൂറ് രൂപക്ക് സ്വന്തമാക്കാം. മുന്നൂറ് രൂപമുതല്‍ മുകളിലേക്കാണ് അത്യാവശ്യം വീതിയുള്ള വളകളുടെ വില. ചോക്കറുകള്‍ ൪400 മുതല്‍ 500 രൂപ വരെ വരും. വളകളില്‍ റൂബി ആന്റ് ഗ്രീന്‍ ഗോര്‍ഡ് പ്ലേറ്റഡ്, വിക്ടോറിയ , പേള്‍സ്, കോയിനേജ് തുടങ്ങി ആകര്‍ഷണീയമായ വെറൈറ്റി വളകള്‍ സ്വന്തമാക്കാം. ഒരു സെറ്റിന് ൫൨500 രൂപ മുകളിലേക്കാകും. യുബെല്ല വളകള്‍ കാണാന്‍ തന്നെ അഴകാണ്. അത്ര വിലയും ഇല്ല. സിംപിള്‍ ആകണം എന്ന് തോന്നുന്നവര്‍ക്ക് ഇത് തെര‍ഞ്ഞെടുക്കാം. ഇനി കല്യാണത്തിന് ഒരു ഡയമണ്ട് അണിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്ക് അതിനും പരിഹാരമുണ്ട്. സിര്‍കോണില്‍ നിര്‍മിച്ച ഡയമണ്ടാണെന്ന് തോന്നുന്ന തരത്തിലുള്ള വളകള്‍ വെറും നാനൂറ് രൂപക്ക് വാങ്ങാം. ഡയമണ്ടില്ലാന്നുള്ള സങ്കടം അതോടെ തീരും. നീളമുള്ള ചെയിനുകളിലും ഉണ്ട് വെറൈറ്റി. ൧സിംപിള്‍ ലുക്ക് തരുന്നവ ൧൭170 രൂപക്ക് മുകളിലേക്കുണ്ട്. ആന്റിക് , ട്രഡീഷണല്‍ ആഭരണങ്ങള്‍ക്ക് വില കൂടുമെങ്കിലും ഇതും 400 രൂപ മുതല്‍ ലഭ്യമാണ്. മതപരമായ ആഭരണങ്ങളും ഇമിറ്റേഷന്‍ ജുവല്ലറികളില്‍ കിട്ടുമെന്നത് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. മംഗല്യസൂത്ര മാലകളും വളകളും കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആരും തന്നെ പറയില്ല. വൈറ്റ് പേള്‍ ഗോര്‍ഡന്‍ പെന്‍ഡന്റ് ഉള്ള ചെയിനിന് 300 രൂപയോളം വരും. മുന്നൂറ് മുടക്കിയാലെന്താ സ്വര്‍ണത്തിന്റെയും പേളിന്റെയും അതേ പകിട്ടോടെ കഴുത്തിലണിയാന്‍ കഴിയില്ലേ. പാദസരങ്ങള്‍ മുന്നൂറ് രൂപ മുതല്‍ വരും. കുന്തല്‍ പായല്‍ പാദസരം, സില്‍വര്‍ പ്ലേറ്റഡ് പാദസരം, വൈറ്റ് സ്റ്റോണ്‍ പേള്‍ പായല്‍ പാദസരം ഇങ്ങനെ വ്യത്യസ്തമായ പാദസരങ്ങള്‍ നിങ്ങളുടെ കാലുകളെ സുന്ദരമാക്കും. കമ്മലുകളില്‍ എന്നും ജുമുക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുനന് താരം. സ്റ്റഡ് ടൈപ്പുകളും ഉണ്ട്. റോഡിയം പ്ലേറ്റ് ചെയ്ത ഓസ്ട്രേലിയന്‍ ഡയമണ്ട് ഡാങ്കിള്‍ കമ്മലുകള്‍ക്ക് ആയിരം രൂപക്ക് മുകളില്‍ ഷോപ്പുകളില്‍ വരുമെങ്കിലും ഇത് ഓണ്‍ ലൈനില്‍ വാങ്ങിയാല്‍ ഇരുന്നൂറ് രൂപക്ക് ലഭിക്കും. വലിയ ലാഭം കിട്ടും. ഇയര്‍ ചെയിന്‍ ജുമുക്കയും ഹെയര്‍ ചെയിനുകളില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞി ജുമുക്കകളും രാജകുമാരി ലുക്ക് തരുമെന്നതില്‍ സംശയമില്ല. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളാണെങ്കില്‍ കുറെ കൂടി നല്ലതാണ്. ഒരു വര്‍ഷം വരെ കളര്‍ മങ്ങാതെയിരിക്കും എന്നതാണ് ഇത്തരം ആഭരണങ്ങളുടെ ഏറ്റവും വലിയ ഗുണം. ഇമിറ്റേഷന്‍ ജുവല്ലറിയെക്കാളും പണം ചെലവാകുമെങ്കിലും കുറച്ചു കൂടി നിറം മങ്ങാതെ നില്‍ക്കും എന്നതാണ് ഇതിന്റെ ഗുണം. ഏതായാലും പ്രൗഢി കുറഞ്ഞ് പോയി എന്ന് ഇനി സങ്കടപ്പെടേണ്ട. ഇത്തരം ആഭരണങ്ങള്‍ നിങ്ങളുടെ പ്രൗഢി ഒട്ടും കുറയാതെ കാത്ത് സൂക്ഷിക്കും.

2018 ഏപ്രി 8

ചുട്ടുപൊള്ളുന്പോള്‍....

ഇനിയങ്ങോട്ട് ചുട്ടുപൊള്ളുന്ന ദിനങ്ങളാണ്. ചൂട് താങ്ങാനാവാതെ ഇപ്പോള്‍ തന്നെ വലയാന്‍ തുടങ്ങി. ചൂടുകാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങളും പിടിപെടാം. നിര്‍ജ്ജലീകരണം, പൊള്ളല്‍, സൂര്യാഘാതം എന്നീ മൂന്ന് ആരോഗ്യപ്രശ്നങ്ങളാണ് വേനലില്‍ പ്രധാനമായും ഉണ്ടാകുന്നത്. വെള്ളം, വായു വഴി പകരുന്ന രോഗങ്ങള്‍, നേത്ര-ത്വക്ക് രോഗങ്ങളും പിടിപെടാം. നിര്‍ജ്ജലീകരണം ചൂടുകാലത്ത് സര്‍വസാധാരണമായ രോഗാവസ്ഥയാണ് നിര്‍ജ്ജലീകരണം. പുറം പണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരുടെ ശരീരത്തിലൂടെ അതിവേഗത്തിലാണ് ജലനഷ്ടം ഉണ്ടാകുന്ന്. ഇതിനെ തടയാനും മാര്‍ഗങ്ങളുണ്ട്. ചൂടുകാലത്ത് ക്ഷീണം തോന്നിയാല്‍ നന്നായി വെള്ളം കുടിക്കണം. കൂടുതല്‍ തവണകളായി വേണം വെള്ളം കുടിക്കേണ്ടത്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ ശീലമാക്കുക. പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തിനും ഒപ്പം ശരീരത്തിലെ ജലാംശം സൂക്ഷിക്കുന്നതിനും ഉപകാരപ്പെടും. വെള്ളം കുടിക്കുന്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സമയമാണ് വേനല്‍ക്കാലം. ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും അതീവ ശ്രദ്ധയോടെ വേണം കഴിക്കാന്‍. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കിണറും കക്കൂസുകള്‍ പോലെയുള്ള മാലിന്യ സ്രോതസുകളും നിശ്ചിത അകലത്തിലാണ് എന്ന് ഉറപ്പ് വരുത്തണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കില്‍ പരന്ന വലിയ പാത്രത്തില്‍ തുറന്ന് വെക്കുക. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം മാത്രം ഉപയോഗിക്കുക. കുടിക്കാനെപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മധുരമുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. പഴച്ചാറുകള്‍ കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുക. കടകളിലും റോഡ് സൈഡിലും കിട്ടുന്ന വെള്ളം മലിനമാകാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുന്പോള്‍ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. വീട്ടില്‍ നിന്ന് തിളപ്പിച്ചാറിയ വെള്ളവും ഭക്ഷണങ്ങളും കൈയില്‍ കരുതുക. വേനല്‍ക്കാലത്ത് പലരും ഫ്രിഡ്ജില്‍വെച്ച വെള്ളമാണ് കുടിക്കാറ്. എന്നാല്‍ ചൂട് കുറക്കാന്‍ ഏറ്റവും നല്ലത് തിളപ്പിച്ചാറിയ വെള്ളമാണ്. മല്ലിവെള്ളം, ബാര്‍ലി വെള്ളം കരിക്കിന്‍ വെള്ളം, പച്ചമാങ്ങ ഇട്ട് തിളപ്പിച്ച വെള്ളം, കഞ്ഞിവെള്ളം, നേരിയ തോതില്‍ ഉപ്പിട്ട നാരങ്ങാവെള്ളം ഇവയൊക്കെ ചൂടിനെ കുറക്കുന്ന പാനീയങ്ങളാണ്. കടകളില്‍ നിന്ന് കിട്ടുന്ന ശീതള പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കളര്‍ ചേര്‍ത്ത വെള്ളവും കുടിക്കരുത്. നറുനീണ്ടിയോ രാമച്ചമോ ഇട്ട് തിളപ്പിച്ച വെള്ളം കൂജയില്‍ ഒഴിച്ച് വെച്ച് കുടിക്കുന്നതും നല്ലതാണ്. ത്വക്ക് രോഗങ്ങള്‍ ത്വക്ക് രോങ്ങളാണ് വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന വില്ലന്‍. ചെറിയ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന രോഗമാണ് ചൂടുകുരു. വെയിലത്ത് ഉണങ്ങിയ വൃത്തിയുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. ചെറിയ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ചൂടുകുരു വരാം. തേങ്ങാപ്പാല്‍ ശരീരത്ത് തേച്ച് പിടിപ്പിച്ചതിന് ശേഷം കുളിക്കുന്നത് ചൂടുകുരു ശമിപ്പിക്കും. നെല്ലിക്കാപ്പൊടി വെളളത്തില്‍ ചാലിച്ച് പുരട്ടുക. നാല്‍പ്പാമരം വെന്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചര്‍മം കരുവാളിക്കുന്നതിന് വെള്ളരിക്ക പാലില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. തക്കാളി അരച്ച് പുരട്ടുന്നതും ഗുണം ചെയ്യും. പിണ്ഡ തൈലം, ഏലാദി തൈലം എന്നിവയും നല്ല ഫലം തരും. നേത്ര രോഗങങള്‍ നേത്ര രോഗങ്ങള്‍ വരാതെയും സൂക്ഷിക്കണം. ഇടക്കിടക്ക് മുഖം കഴുകുന്നത് നല്ലതാണ്. രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും വേനലില്‍ കുടിക്കുന്നത് കണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നെല്ലിക്ക, കുന്പളങ്ങ, വെള്ളരിക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെള്ളരിക്ക മുറിച്ച് കണ്‍തടങ്ങളില്‍ വെക്കുന്നത് കണ്ണ് തണുക്കാന്‍ സഹായിക്കും. കട്ടന്‍ചായ ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് അതില്‍ തുണി മുക്കി കണ്ണിന് മുകളില്‍ വെക്കുന്നതും കണ്ണ് തണുക്കാന്‍ സഹായിക്കും. കണ്ണിന്റെ തളര്‍ച്ച മാറാന്‍ ചെറിയ വ്യായാമങ്ങള്‍ ഇടക്കിടക്ക് ചെയ്യണം. നിവര്‍ന്നിരുന്ന് കണ്ണുകള്‍ പരമാവധി മുകളിക്കും താഴേക്കും മുഖം ചലിപ്പിക്കാതെ നോക്കണം. ഇങ്ങനെ ഇരുപത് തവണ ചെയ്യുക. നേരിട്ട് കണ്ണില്‍ വെയില്‍ തട്ടാതെ ശ്രദ്ധിക്കണം. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം, വയറിളക്കം , ടൈഫോയിഡ് , കോളറ പോലുള്ള രോഗങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതല്‍ ഉണ്ടാകാറുള്ളത്. ശുചിത്വം പാലിക്കുക. എവിയെപ്പോയാലും തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതുന്നത് ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയും. വയറിളക്കം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചികിത്സിച്ച് മാറ്റണം. കുട്ടികളിലെ വയറിളറക്കം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിലെ ജലാംശം ഏറ്റവും കൂടുതല്‍ നഷ്ടമാകുന്ന സമയമായതിനാല്‍ അപകടകരമായ അവസ്ഥയുണ്ടായേക്കാം. മഞ്ഞപ്പിത്തം വന്നു കഴിഞ്ഞാല്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വേനല്‍ക്കാലത്ത് രാവിലെ നടക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ നടത്തം ഗുണം ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് നിരവധി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലേയും ഓഫീസിലേയും കാര്യങ്ങള്‍ മുഴുവന്‍ കഴിയുന്പോഴേക്കും സ്വന്തം കാര്യം മറന്നുപോകുന്നവരാണ് സ്ത്രീകള്‍ യോനീ അണുബാധയും മൂത്രത്തില്‍പ്പഴുപ്പും സ്ത്രീകളില്‍ അമിതമായി വര്‍ധിക്കുന്ന സമയമാണ് വേനല്‍ക്കാലം. നനവുള്ള അടിവസ്ത്രം ഉപയോഗിക്കരുത്. സിന്തറ്റിക് , ഫൈബര്‍ അടിവസ്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കരുത്. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ആര്‍ത്തവ സമയത്ത് കൂടുതല്‍ ശ്രദ്ധ വേണം. കോട്ടണ്‍ കോട്ടിങുള്ള പാഡുകള്‍ വേണം ഉപയോഗിക്കാന്‍. പ്ലാസ്റ്റിക് കലര്‍ന്ന കോട്ടിങ്ങുള്ള പാഡുകള്‍ ഉണ്ട്. അത് ചൂട് വര്‍ധിപ്പിക്കും. പാഡുകള്‍ കൃത്യ സമയത്ത് തന്നെ മാറ്റാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകും. വേനലില്‍ കുട്ടികള്‍ വെയിലേറ്റ് വാടരുത് വേനലില്‍ കുട്ടികളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, ഉറക്കം, ശീലങ്ങള്‍ അങ്ങനെ പലതും. ഭക്ഷണവും പാനീയങ്ങളും വലിയവര്‍ കഴിക്കുന്നത് തന്നെ കുട്ടികള്‍ക്കും കൊടുത്ത് ശീലിക്കാവുന്നതാണ്. മുതിര്‍ന്നവരുടെ ചര്‍മത്തേക്കാളധികം ലോലമാണ് കുട്ടികളുടേത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ അമിത ശ്രദ്ധയും ആവശ്യമാണ്. യാത്രകളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പ്രത്യേകം കരുതണം. വലിയവര്‍ക്കുള്ളതിനൊപ്പം കുട്ടികളുടെ ഭക്ഷണം വെക്കാതിരിക്കാനും ശ്രദ്ധിക്കണം. അവര്‍ക്ക് പ്രത്യേകം ടിഫിനുകള്‍ വേണം കരുതാന്‍. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ കോട്ടണ്‍ വസ്ത്രങ്ങളാണ് വേനലില്‍ കൂടുതലായും ധരിക്കാന്‍ അത്യുത്തമം. കോട്ടണ്‍ വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നത് വഴി ചര്‍മ കോശങ്ങള്‍ക്ക് തടസമില്ലാതെ ശ്വസിക്കാം. മറ്റ് വസ്ത്രങ്ങളില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കാം. അത് വഴി ചൊറിച്ചില്‍ അനുഭവപ്പെടാം. കറുത്ത നിറങ്ങള്‍ ചൂടിനെ ആഗിരണം ചെയ്യുമെന്നതിനാല്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് കുട്ടികള്‍ക്ക് എപ്പോഴും നല്‍കേണ്ടത്. ഇറുകിയ ഉടുപ്പുകള്‍ ഒഴിവാക്കുക. വസ്ത്രം ഒരു ഭാരമായി ഒരിക്കലും കുട്ടികള്‍ക്ക് തോന്നരുത്. വലിയ ഗൗണുകള്‍ പോലുള്ള കട്ടിയുള്ള ഉടുപ്പുകള്‍ പരമാവധി ഒഴിവാക്കണം. പാര്‍ട്ടികളിലും ദിവസേനയുള്ള വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് തരം ഉടുപ്പുകള്‍ ഉപയോഗിക്കുക. നൈലോണ്‍ പോലുള്ളവ കാണാന്‍ ഭംഗിയുണ്ടായാലും കുട്ടികള്‍ക്ക് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും. വേനല്‍ക്കാലത്ത് പാര്‍ട്ടികളില്‍ സുന്ദരിയാകാന്‍ മികച്ച കോട്ടണ്‍ വസ്ത്രങ്ങളും കുട്ടികള്‍ക്ക് വിപണികളില്‍ ലഭ്യമാണ്. ചെറിയ കുട്ടികളെ എടുത്ത് നടക്കുന്ന വലിയവരുടേയും വസ്ത്ര ധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല. ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളാണ് നല്ലത്. കളിക്കാന്‍ പോകുന്പോള്‍ വേനലവധി ആയതിനാല്‍ പൊടിയിലും വെയിലിലും കളികളിലായിരിക്കും കുട്ടികള്‍.. പുറത്ത് കളിക്കാന്‍ പോകുന്പോള്‍ രാവിലെ ൧പത്ത് മണിക്ക് ശേഷവും മൂന്ന് മണിക്ക് മുന്പും ഉള്ള സമയത്ത് വെയില് കൊള്ളുന്ന തരത്തില്‍ പാടില്ല. ഈ സമയത്തെ വെയില്‍ കുട്ടികള്‍ക്ക് താങ്ങാനാകില്ല. തൊപ്പി ഉപയോഗിക്കുന്നത് കണ്ണിലേക്ക് സൂര്യരശ്മികള്‍ പതിക്കുന്നത് തടയും. അത് നേത്ര രോഗങ്ങള്‍ തടയുന്നതിന് കാരണമാകും. ഇടക്കിടക്ക് മുഖം കഴുകിക്കൊടുക്കണം. അതേസമയം തൊപ്പി വെക്കുന്പോള്‍ തലയില്‍ വിയര്‍പ്പ് തങ്ങുന്ന തരത്തിലുള്ളവയായിരിക്കരുത് . കുട്ടികളെ ദിവസവും രണ്ട് നേരം കുളിപ്പിക്കുക. വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണം ചര്‍മം കണ്ടാല്‍ പ്രായം തോന്നരുത് വേനല്‍ക്കാലത്ത് അല്‍പം ശ്രദ്ധിച്ചാല്‍ സൗന്ദര്യത്തിന് കോട്ടം തട്ടാതെ നോക്കാം. എണ്ണമയമുള്ള ചര്‍മക്കാര്‍ വേയിലേറ്റ് കഴിഞ്ഞാല്‍ മുഖം പെട്ടെന്ന് കരുവാളിക്കും. ചൂടേശാതിരിക്കാന്‍ കുട ചൂടുകയാണ് ഫലപ്രദമായ മാര്‍ഗം. കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കുക. കുളിര്‍മയും സുഖവും കിട്ടും. കുളി കഴിഞ്ഞ് കക്ഷം, കൈകൈലാലിന്റെ മടക്കുകള്‍ എന്നിവിടങ്ങളില്‍ ടാല്‍ക്കം പൗഡര്‍ ഇടുന്നതും നല്ലതാണ്. മഞ്ഞള്‍ ദേഹത്ത് തേച്ച് കുളിത്തുന്നത് ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. പക്ഷേ, മഞ്ഞള്‍ തേച്ചതിന് ശേഷം വെയില്‍ കൊള്ളരുത്. ചര്‍മം കൂടുതല്‍ കറുത്തു പോകും. പാദങ്ങള്‍ മുഖം പോലെ ഷൂ പോലെ കാല്‍പ്പാദം മൂടുന്ന ചെരുപ്പുകള്‍ കൂടുതലും അണിയാന്‍ കഴിയുന്ന കാലാവസ്ഥയാണ് വേനല്‍. പാദങ്ങളില്‍ പൊടി കയറാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ ചിലര്‍ക്ക് കാല്‍പ്പാദം വിയര്‍ക്കും. ഇത്തരക്കാര്‍ ഷൂ ഉപയോഗിക്കാതെ കാറ്റ് കയറുന്ന തരത്തിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുക. രാത്രിയില്‍ കിടക്കുന്പോള്‍ കാല്‍പ്പാദങ്ങളില്‍ മോയിസ്ച്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. മുടിക്കും വേണം ശ്രദ്ധ മഴക്കാലത്തേക്കാള്‍ മുടിയുടെ സംരക്ഷണം കുറെക്കൂടി എളുപ്പമാണ്. കുളി കഴിഞ്ഞയുടന്‍ മുടി കോതിയുണക്കണം. ഷാംപൂ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മുടി കഴുകുന്നത് നല്ലതാണ്. ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതല്ല. പ്രകൃതിദത്തമായ മാര്‍ഗങ്ങളാണ് കുറെക്കൂടി നല്ലത് ചെറുപയര്‍ പൊടി, കടലമാവ് തുടങ്ങിയവ വെറുതെ വെള്ളത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും നല്ലതാണ്. കടുക്, ഉലുവ എന്നിവ അരച്ചു തേച്ചാല്‍ മുടി നന്നായി വേറിട്ട് നില്‍ക്കും. ചെന്പരത്തിത്താളി മുടിക്ക് പറ്റിയ ഏറ്റവും മികച്ച ഷാംപു ആണ്. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് മുടിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കും. മഴക്കാലത്തെ അപേക്ഷിച്ച് മുടി കെട്ടി വെക്കുന്നതാണ് നല്ലതാണ്. മുടി വരണ്ട് പൊട്ടിപ്പോകാനുള്ള സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് ഫലം ചെയ്യും. വേണം ആഹാരത്തിലും ശ്രദ്ധ വേനല്‍ക്കാലത്ത് ഗോതന്പ് ഉല്‍പ്പന്നങ്ങള്‍, സോഡ, വറുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ നിയന്ത്രിക്കുക. മധുര പദാര്‍ഥങ്ങളും സ്റ്റാര്‍ച്ച് അധികമുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. മുഖക്കുരു , ചൂടുകുരു എന്നിവ വരാതിരിക്കാല്‍ പ്രത്യേക ശ്രദ്ധ വേനല്‍ക്കാലത്ത് ആവശ്യമാണ്. വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്പോള്‍ തെറ്റായ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കരുത്. മുഖത്തിനും ശരീരത്തിനും കാലാവസ്ഥക്കും അനുകൂലമായത് വേണം തെരഞ്ഞെടുക്കാന്‍ വിയര്‍പ്പ് തുടച്ചു മാറ്റുക വെയിലത്ത് പോയി വിയര്‍ത്ത് തിരികെ വരികയാണെങ്കില്‍ ഉടന്‍ തന്നെ വിയര്‍പ്പ് തുടച്ച് മാറ്റണം. വിയര്‍പ്പ് ശരീരത്ത് ഉണങ്ങി പിടിച്ചിരിക്കാനുള്ള അവസരം പരമാവധി ഒഴിവാക്കുക. ചുറുചുറുക്ക് ആവശ്യമാണ് വ്യായാമവും യോഗയും ഒക്കെ ദിവസം മുഴുവന്‍ പ്രസരിപ്പോടെയിരിക്കാന്‍ സഹായിക്കും. വ്യായാമം ചര്‍മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉല്‍പ്പാദിപ്പിക്കുന്നു. വ്യായാമത്തിന് ശേഷം ശരീരവും വ്യായാമത്തിന് ഉപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. ഇത് ബാക്ടീരിയ തടയുന്നതിന് ഗുണം ചെയ്യും.

2018 ഏപ്രി 4

ഭൂതം തീണ്ടിയ വിഷു.....

അതവരുടെ ആദ്യത്തെ വിഷുവായിരുന്നു. അവരുടേതെന്ന് പറഞ്ഞാല്‍ പ്രണയ വിവശരായി ഇവളല്ലാതെ മറ്റൊരു പെണ്ണ് വേണ്ടെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് കൈ ചേര്‍ത്ത് പിടിച്ച പുരുഷനും അവന്റെ നല്ലപാതിയും. അങ്ങനെയേ പറയാവൂ. ഭാര്യ, ആ പദം വേണ്ട . അതിന് ഒരു അതിര്‍വരന്പ് എവിടെയോ ഉണ്ടെന്ന് പറയാറുള്ളത് അവനായിരുന്നു. അവന് വിഷുവും ഓണവും ഒക്കെ ഒരുപോലെയായിരുന്നു. \ പത്രമാപ്പീസിലെ ജോലി പോലെ കഴിഞ്ഞ കുറെകാലമായി അവന്റെ ജീവിതത്തിന് ഒരു താളബോധമില്ലാതായിട്ട്. എല്ലാവരും ഉറങ്ങുന്പോഴാണല്ലോ പത്രത്തിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുക. എന്നാല്‍ മാത്രമല്ലേ എല്ലാവരും ഉണരുന്പോഴേക്കും രാവിലെ ചായക്കൊപ്പം എരിവും പുളിയും കലര്‍ന്ന വിഷയങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിയൂ. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിഷു എന്ന ഫീലിങ്സൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. രാത്രി വര്‍ത്തമാനം പറഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ ഏറെ വൈകി. അതുകൊണ്ട് തന്നെ താഴത്തെ നിലയില്‍ നിന്ന് ശ്രീയേ എണീക്കെടാന്നുള്ള അമ്മയുടെ വിളി കേട്ടപ്പോ ദേഷ്യം തോന്നി. ''സാരൂല്ലാന്നേ ഒന്ന് കണി കണ്ടേക്ക്.'' '' നിനക്കറിയാലോ എനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്ന്. '' ''അറിയാം ഇന്നലെ രാത്രി ഏറെ വൈകിയാ അമ്മ കിടന്നത്. അവരുടെ ആഗ്രഹമല്ലേ. വിട്ടു കള''. വിവാഹം കഴിഞ്ഞിട്ട് ഏറെ നാളാകാത്തതുകൊണ്ട് തന്നെ പരപസ്പരം പ്രണയം തുളുന്പുന്ന ബന്ധമായിരുന്നു അവര്‍ക്കിടയില്‍ . അവള്‍ അവന്‍റെ മുഖം തിരിച്ച് തനിക്ക് അഭിമുഖമായി നിര്‍ത്തി കണ്ണ് തുറന്നു. ''ഈ മോന്ത കണ്ടാ മതി. എന്നിട്ട് മതി കള്ളകൃഷ്ണന്റെ''. പരസ്പരം കണി കണ്ട് സ്റ്റെയര്‍ കെയ്സിറങ്ങുന്പോള്‍ വീണ്ടും അമ്മ. ''ടാ കണ്ണു തുറക്കരുത്''. അയാളുടെ കൈയില്‍ അവള്‍ ഒന്ന് നുള്ളി. അയാള്‍ ചെവിയില്‍ പറഞ്ഞു. ''അവര്‍ക്ക് നീ ഉണ്ടെന്ന് അറിയില്ലേ. ഇതെന്തോന്നാ എന്നെ മാത്രം വിളിച്ചുകൊണ്ടിരിക്കുന്നത്. വിവരമില്ലാത്ത സ്ത്രീ''. ആ ഈര്‍ഷ്യയോടെയാണ് പൊന്‍വെളിച്ചം വിതറുന്ന പൂജാ റൂമിന് മുന്നില്‍ നിന്നത്. വയറിന് മുകളില്‍ നെഞ്ചിനോട് ചേര്‍ന്ന് പച്ച കയിലി മുണ്ട് വാരി ചുറ്റി ഉടുത്തിരിക്കുന്നു. രോമം നിറഞ്ഞ വെളുത്ത കാലിന്റെ പകുതിയോളം കാണാം. മുണ്ടുടുക്കാനറിയില്ലെന്ന് അവള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അവള്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്പോള്‍ അവള്‍ക്കരികില്‍ നിന്ന് തള്ള വിരലിന്റെ നഖത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തൊലി ഇളക്കി കളഞ്ഞുകൊണ്ട് നിര്‍വികാരനായി നോക്കിയാണ് അയാള്‍ നിന്നത്. അവള്‍ കൈ കൂപ്പി പ്രാര്‍ഥിച്ചു. ഈശ്വരാ ഇങ്ങനെ ജീവിതാവസാനം വരെ ശ്രീക്കൊപ്പം കണി കാണിച്ച് തരണേ. കഴുത്തില്‍ കിടന്ന ഏഴ് പവന്റെ തടിച്ച വലിയ താലിമാലയിലൂടെ കൈ ഊര്‍ന്ന് ശംഖ് താലിയില്‍ മുറുകെപ്പിടിച്ചു ഭഗവാനേ, കൃഷ്ണാ ഇതെന്റെ സ്വപ്മായിരുന്നു. ജീവന്റെ ശ്വാസം എന്നില്‍ നിന്ന് പോകണവരെ ഈ കുരുത്തംകെട്ടവനെ സഹിക്കാനുള്ള ശ്കതി തരണേ. കണ്ണ് തുറന്ന് ഓരോന്നായി മനസ് നിറഞ്ഞാണ് അവള്‍‍ കണി കണ്ടത്. ചക്ക , കണി വെള്ളരി, ഒരു കുല മാങ്ങ..അങ്ങനെ...കണ്ണാടിയില്‍ തട്ടി വിളക്കിലെ വെളിച്ചം അങ്ങനെ പരന്ന് കിടക്കുന്നു. മണ്‍കലത്തിന് മുകളിലൂടെ വെള്ളക്കളറില്‍ വര വരച്ചതും കണിക്കൊപ്പമുണ്ട്. ഇതെന്താ അമ്മേ, മണ്‍കലം. ചോദ്യം അമ്മക്ക് വലിയ ഇഷ്ടമായില്ലെങ്കിലും അവര്‍ അത് പ്രകടിപ്പിച്ചില്ല. മരുമകളുടെ ചോദ്യത്തിന് മുന്നില്‍ ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. ആ അറിയില്ല. പണ്ടേ മ്മള് വെക്കാറുണ്ട്. അത്രേ അറിയൂ. അപ്പോ അയാള്‍ക്കും ചോദിക്കണ്ടേ, ഈ ചക്കയും മാങ്ങയുമൊക്കെ എവിടുന്നാ ?. സ്വന്തം പറന്പില്‍ നിന്നും അതൊന്നും കിട്ടാനില്ലെന്ന് അയാള്‍ക്കറിയാം. ഉണ്ടായിരുന്നതൊക്കെ ക്ഷയിച്ച് ഇപ്പോ മണ്ഡരി ബാധിച്ച ഇരുപത് തെങ്ങ് മാത്രമായി. പറന്പില്‍ പുല്ലുപോലും മുളക്കുന്നില്ല. എല്ലാം കരിഞ്ഞുണങ്ങി കിടക്കുന്നു. ഇത്തവണ അവര്‍ നന്നായി ചിരിച്ചു . ചോദ്യം മരുമകളുടേതല്ലല്ലോ. ''രണ്ടും അപ്പുറത്തൂന്ന് സരസുവേച്ചി തന്നതാ''. ''ആദ്യത്തെ കണിയായിരിക്കും അല്ലേ?'', ചോദ്യം അച്ഛന്റേതാണ്. ശ്രീ ഇടക്കു കയറി പറഞ്ഞു. ജാതിയും മതവും ഇല്ലാതെ വളര്‍ന്ന ഇവര്‍ക്കെന്ത് വിഷു. ശ്രീയുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു. ''അല്ല അച്ഛാ രണ്ട് വര്‍ഷം മുന്പ് കൂടെ ജോലി ചെയ്യുന്ന ഉമേച്ചീടെ വീട്ടില്‍ പോയിരുന്നു വിഷുവിന് . അവിടുന്നാ ജീവിതത്തില്‍ ആദ്യമായി കണി കണ്ടത്. അവര്‍ ബ്രാഹ്മണരാ.'' പരിചയപ്പെടുന്പോള്‍ തന്നെ ഞാന്‍ ബ്രാഹ്മണരാ, എന്റെ ഇല്ലം, മുത്തശ്ശി ഇങ്ങനെ എടുത്ത് പറയാറുള്ള ഉമേച്ചീടെ വീട്ടിലെ വിഷു എന്തൊക്കെ പറഞ്ഞാലും മറക്കാനാകാത്ത ഓര്‍മയാണ്. ഉമേച്ചീടെ അച്ഛനും അവരുടെ വീട്ടില്‍ വന്ന ഓപ്പോളും ഭര്‍ത്താവും മറ്റ് ബന്ധുക്കളുമെല്ലാം അവരിലൊരാള്‍ക്ക് നല്‍കുന്നതുപോലെ തന്നെ എനിക്ക് കൈ നീട്ടം തന്നു. കൂട്ടി നോക്കിയപ്പോ എനിക്ക് നാലായിരം രൂപ. ഉമേച്ചിക്ക് രണ്ടായിരം. എനിക്ക് കിട്ടേണ്ട കൈ നീട്ടമാ നീ തട്ടിയെടുത്തതെന്ന് ഉമേച്ചി അന്ന് പരിഭവം പറഞ്ഞു. ശ്രീ അപ്പോഴേക്കും ടി വി വെച്ചു. രാവിലെ കഥകളി, അജിത ഹരേ ജയ...മാധവ വിഷ്ണു.... അയാള്‍ക്കിഷ്ടപ്പെട്ട പദമാണത്. അന്പലവാസിയല്ലെങ്കിലും അവള്‍ക്കും കഥകളിയോട് വലാത്ത പ്രേമമുണ്ട്. പണ്ട് കലോത്സവ വേദിയില്‍ ലളിതഗാന മത്സരത്തിന് ക്ലസ്റ്റ് നന്പര്‍ വാങ്ങി കാത്തിരുന്ന വേദിയില്‍ കഥകളി പദം തീരാനുണ്ടായിരുന്നു. അന്നാണ് ആദ്യമായി പദം കേള്‍ക്കുന്നത്. ആ കുട്ടികളോടൊക്കെ വല്ലാത്ത കുശുന്പും തോന്നിയിരുന്നു. അമ്മ അടുക്കളയിലേക്ക് പോയി. മരുമകള്‍ അടുക്കളയില്‍ കയറാതിരുന്നാ മുഖം കറുക്കും. അവളും അമ്മക്കൊപ്പം ചേര്‍ന്നു. സദ്യ ഉണ്ടാക്കി വെച്ച് അന്പലത്തില്‍ പോയി രണ്ട് പേരും. പോയി വരുന്പോഴും ശ്രീ നല്ല ഉറക്കാ. വെറുതെ ചന്ദനം എടുത്ത് നെറ്റിയില്‍ വരച്ചു. തുടച്ച് കളഞ്ഞ് ഈര്‍ഷ്യയോടെ തിരിഞ്ഞു കിടന്നു. തിരികെ താഴെയെത്തിയപ്പോള്‍ ആരും കാണാതെ അച്ഛന്‍ അടുത്തേക്ക് വിളിച്ച് കൈ നീട്ടം തന്നു. കൈയില്‍ ചുരുട്ടി പിടിച്ചാണ് തന്നത്. . അമ്മ കാണണ്ട. അച്ഛന്‍ ഇതുവരെ ആര്‍ക്കും കൈ നീട്ടമൊന്നും കൊടുത്തിട്ടില്ല. കണ്ണ് നിറഞ്ഞത് അച്ഛനെ കാണിക്കാതെ മുഖം തിരിച്ചു. ആരോടും പറഞ്ഞതും ഇല്ല. .................................................... പിന്നെയും വിഷു ഉണ്ടായിരുന്നു. അടുത്ത വിഷുവിന് അവര്‍ രണ്ടുപേരും നാടും വീട് വിട്ട് ദൂരെയായിരുന്നു. വിഷുവിന് ലീവില്ലെന്ന് അമ്മായിയമ്മയോടും അയാളോടും അവള്‍ കള്ളം പറഞ്ഞു. ഒരു വിഷുവിനെങ്കിലും അയാള്‍ക്ക് വേണ്ടി അവള്‍ക്ക് ഒറ്റക്ക് നല്‍കണമായിരുന്നു. രാവിലെ അയാളെ കണി കണ്ട് അയാളുടെ കണ്ണുകളില്‍ പതിയെ ചുംബിച്ച് കണ്ണ് പൊത്തി അയാളെ കണി കാണിച്ച വിഷു. അതും കഴിഞ്ഞു. അടുത്ത വിഷുവിന് അവര്‍ക്കിടയില്‍ ഒരു അതിഥി കൂടി വന്നു അപ്പോഴേക്കും അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായി. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ വിഷുവിനാണ് ഒരുമിച്ചിരുന്ന് ഫോട്ടെയെടുത്തത്. കൈ വിട്ടുവെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയെന്ന് സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കെല്ലാം ഫോട്ടോ അയച്ചു കൊണ്ട് മെസേജ് ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ വിഷു. പിരിഞ്ഞിട്ട് ഇത് മൂന്നാമത്തെ വിഷുവാണ്. മകള്‍ക്ക് വേണ്ടി കണിയൊരുക്കും. പ്രാര്‍ഥനയില്ല. കൃഷ്ണ വിഗ്രഹവും ഇല്ല. കാര്‍ഷിക അഭിവൃദ്ധിയുടെ ഉത്സവമല്ലേ വിഷു. അഷ്ടിച്ച് കടന്നുപോകുന്ന ജീവിതത്തില്‍ ഭക്ഷണത്തിന്റെ സമൃദ്ധിയുണ്ടാകണമെന്ന ആഗ്രഹം മാത്രം. ബ്ലോഗില്‍ വിഷു ഓര്‍മകള്‍ എഴുതാനിരുന്നപ്പോഴാണ് പെട്ടെന്ന് കണ്ടത്. ഭൂതം തെയ്യത്തിന്റെ സങ്കടം പറച്ചില്‍ എഴുതിയത്. വിഷുവിന് മുന്നിലാണ് ഭൂതം തെയ്യം കെട്ടാറ്. ശ്രീക്കൊപ്പം ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ചുവന്ന മുഖത്തെഴുത്തും വെളുത്ത മേലെഴുത്തും കൈയില്‍ ദണ്ഡും കാലില്‍ ചിലന്പും ഉള്ള ഭൂതം തെയ്യം ആടിത്തീരുന്നത് കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.ചൂട്ട് കറ്റകളുടെ വെളിച്ചത്തില്‍ കാവിന്റെ നടയില്‍ ദണ്ഡുമായി കുത്തിയിരുന്ന ജനങ്ങളുടെ ചെയ്തികളെ കുറിച്ച് ദൈവത്തോട് സങ്കടം പറയുന്ന ഭൂതം. ദണ്ഡുമായി ചുറ്റും കൂടി നില്‍ക്കുന്ന ആളുകളുടെ പക്കലേക്ക് ഓടും. ദണ്ഡ് ദേഹത്ത് തട്ടുന്നയാള്‍ക്ക് ആ വര്‍ഷം നല്ലതല്ലെന്നാണ് വിശ്വാസം. ദൂരെയുള്ള കാവിലേക്ക് കോഴിക്കുരുതിക്ക് ഓടിപ്പോകുന്ന വഴി തോന്നി പിന്നാലെ പോയാലോ എന്ന് . ശ്രീയോട് പറഞ്ഞപ്പോ ആരും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു. തിരികെ വരുന്ന വഴിക്ക് എവിടെയെങ്കിലും വെച്ച് കാണാം എന്ന് വീണ്ടും നിര്‍ബന്ധിച്ചു. വയലും കാടും കടന്ന് ദൂരെയുള്ള കാവില്‍ കോഴിക്കുരുതി നടത്തി തിരികെ മുരുകന്റെ അടുത്ത് വന്ന് നടയില്‍ പറയാനുള്ള സങ്കടങ്ങള്‍ ദണ്ഡ് ശക്തിയില്‍ അടിച്ച് പറയും. അത് പറഞ്ഞ് കേട്ട അറിവാണ്. ആരും കാണാറില്ല. അത് കാണാന്‍ പോകാമെന്ന് ശ്രീ സമ്മതിച്ചു. രണ്ട് പേരും ഇരുട്ടത്ത് ആ കരച്ചിലും സങ്കടം പറച്ചിലും കണ്ടു കൊണ്ടുനില്‍ക്കുന്പോഴാണ് പെട്ടെന്ന് തൊട്ടപ്പുറത്ത് നിന്ന കുട്ടികളിലൊരാള്‍ പേടിച്ച് നിലവിളിച്ചത്. ഇരുട്ടായതുകൊണ്ട് എവിടെയാണെന്ന് ഭൂതത്തിന് മനസിലായില്ല. നടയുടെ രണ്ട് ഭാഗത്തേക്കും ദണ്ഡുമായി ചാടി വീണു. വലിയ കയ്യാലയുടെ പുറത്തു നിന്നും ശ്രീയെ ഷര്‍ട്ടില്‍ പിടിച്ച് താഴേക്ക് വലിച്ചിട്ടത് മാത്രം ഓര്‍മയുണ്ട്. പിറ്റേന്ന് അതിനെക്കുറിച്ച് വര്‍ണിക്കുന്പോള്‍ പുരോഗമനം പറയണ്ട അനുഭവിക്കുന്പോഴറിയാമെന്നുള്ള അമ്മായിയമ്മയുടെ വാക്കിന് വില കൊടുത്തില്ല. ഒരു വര്‍ഷത്തെ ജനതയുടെ സങ്കടം ഭൂതം പറയും. അതിനെയാണ് തടസപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് കണ്ണീര് തോര്‍ന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസമാണെന്ന് കരുതും. ബ്ലോഗ് സൈന്‍ ഔട്ട് ചെയ്തു. ശ്രീക്കൊപ്പം ഇനി ഭൂതത്തിനെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കാണാന്‍ പറ്റില്ല. നഷ്ടങ്ങളുടെ പട്ടികയില്‍ ആദ്യം പറ‍ഞ്ഞ ആഗ്രഹം. ഈ വിഷുവിന് ശ്രീ മറ്റൊരു വളക്കൈ ചേര്‍ത്ത് പിടിക്കും. മറ്റൊരു സിന്ദൂരപ്പൊട്ടില്‍ നെറ്റിയമര്‍ത്തും. വെളുത്ത് സുന്ദരമായ അവളുടെ കൈകള്‍ കണ്ണ് പൊത്തി കണി കാണിക്കും. ഇങ്ങ് ദൂരെ ആരും അറിയാത്തിടത്ത് മകളെ കണി കാണിക്കുന്പോള്‍ അവളുടെ സിന്ദൂരം മാഞ്ഞിരുന്നു. പ്രാര്‍ഥിക്കാന്‍ ഒന്നുമില്ലാതായിരിക്കുന്നു. വിഷു കണിയെന്ന് വെച്ചാല്‍ എന്താ അമ്മേ? എന്നുള്ള അവളുടെ കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടി തൊണ്ടയില്‍ കുരുങ്ങിയ വിങ്ങലോടെ പറയാന്‍ ശ്രമിക്കുന്നു. കാര്‍ഷികോത്സവമാണ് മോളെ വിഷു. അങ്ങനെ പറഞ്ഞാല്‍ എന്താ അമ്മേ? അങ്ങനെ പറഞ്ഞാല്‍...അവള്‍ക്ക് മനസിലാകുന്ന തരത്തിലേക്ക് കുഞ്ഞാക്കി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അവള്‍. കൈയില്‍ ചുരുട്ടിപ്പിടിച്ച നൂറ് രൂപ നോട്ട് മകള്‍ക്ക് നല്‍കി അവളെ ചേര്‍ത്ത് പിടിച്ചു. ഇത് കളയരുത് ഒരിക്കലും. ഇത് നിന്റെ അവകാശമാണ്. ഒന്നുമറിയാത്ത നാല് വയസകാരി അവളുടെ സ്കൂള്‍ ബാഗിലെ ബോക്സിനുള്ളില്‍ അതെടുത്തുവെച്ചു. അടുത്ത വിഷു? ഇനിയെന്താണ് ബാക്കി ഒന്നും ഇല്ല. എല്ലാം ശൂന്യം...!!!!!! .............. ................... ..................... ........................ ............................. ....................... ......................................................................... ................................................................... ............................................ ........................................... ............................................

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...