സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റുകളില്‍ സ്വര്‍ണം വാരിക്കൂട്ടിയവരുടെ പേരുകളില്‍ മുന്നിലുണ്ടായിരുന്നു അവളുടെ പേര്. നാളെയുടെ പ്രതീക്ഷയില്‍ കണ്ണുറപ്പിച്ച് വിയര്‍പ്പ് മെഡലുകളാക്കി മാറ്റാന്‍ പ്രയാസപ്പെടുന്ന താരങ്ങളുടെ നടുക്ക് അവളും ഉണ്ടായിരുന്നു. നാണത്തോടെ അതിലേറെ ഭയന്നു വിറച്ച കണ്ണുകളോടെയുള്ള ഒരു ചെറിയ തനി നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി. മത്സരം കടുത്തതാകുമോ എന്ന് മത്സരത്തിന് മുന്നേ പതിവ് ചോദ്യം ചോദിച്ചാല്‍ ചെറിയ പുഞ്ചിയിരിയോടെ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മാത്രം പറയാനറിയുന്ന പെണ്‍കുട്ടി. ഇവളെങ്ങനെ എതിരാളികളോട് മല്ലിട്ട് ഓടിത്തീര്‍ക്കും എന്ന് ചിന്തിക്കുന്പോഴേക്കും മത്സരത്തിനുള്ള വെടിയൊച്ച മുഴങ്ങിയിരിക്കും. ആ കൊച്ചു ചിത്രശലഭം എതിരാളികളെ പിന്നിലാക്കിക്കൊണ്ട് അങ്ങ് ഫിനിഷ് ചെയ്യും. അവളോടുന്പോള്‍ അത്രക്ക് മൃദുലതയായിരുന്നു....ഒരു കായിക താരത്തിന് ആവശ്യമില്ലാത്ത രീതികള്‍... പക്ഷേ അവളങ്ങനെയായിരുന്നു. പക്ഷേ മെഡല്‍ക്കൊയ്ത്തില്‍ അത്ര മയമൊന്നും അവള്‍ കാണിച്ചില്ല.
ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ അവള്‍ക്ക് വേണ്ടി ഹാഷ് ടാഗുകള്‍ നിറഞ്ഞു. ഓടിയില്ലെങ്കിലും കേരളത്തിലെ കായിക പ്രേമികള്‍ അല്ലാത്തവര്‍ പോലും അവള്‍ക്കൊപ്പം അവളുടെ ദുഖത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ചുരുക്കം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല അവളെ കുറിച്ച്. അതുകൊണ്ട് തന്നെ സുദീര്‍ഘമായി തന്നെ പറയുന്നു..
2007 മുതല്‍ സ്കൂള്‍ കായികോത്സവത്തില്‍ ചിത്രയെന്ന പാലക്കാടുകാരിയും മുണ്ടൂര്‍ സ്കൂളും ഉണ്ട്. പഴയ പ്രതാപത്തിന്റെ കഥ പറയുന്ന പല വനിതാ താരങ്ങളും ഓടി കിതച്ച ട്രാക്കിലൂടെയാണ് അവളും ഓടിത്തുടങ്ങിയത്. കായികോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന സ്കൂളുകളുടെ പേരില്‍ മുണ്ടൂര്‍ എച്ച് എസ് എസ് അവളുടെ പേരില്‍ തല ഉയര്‍ത്തിപ്പിടിച്ചിരുന്നു.
അത്ര എളുപ്പമായിരുന്നില്ല പി യു ചിത്രയെന്ന തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരിയായ പെണ്‍കുട്ടിക്കുള്ള വഴികള്‍. മുന്നേ പോയ വനിതാ താരങ്ങള്‍ക്കൊന്നും ഇത്തരത്തിലൊരു അവഗണ ഉണ്ടായിട്ടില്ലന്നത് പകല്‍പോലെ വ്യക്തമാണ്. പല തരത്തിലുള്ള പ്രശ്നങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്രയേറെ അവഗണന ഒരു കായിക താരത്തിന് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ചിത്രയെന്ന കായിക താരത്തിന് ഹാഷ് ടാഗുകളും സോഷ്യല്‍മീഡിയ പിന്തുണയും മാത്രം പോരായിരുന്നു എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ചിത്രയെപ്പോലെ നിരവധി കായിക താരങ്ങള്‍ നമുക്കുണ്ട്. രാജ്യത്തിന് വേണ്ടി അവര്‍ ഓടിത്തളരുന്പോള്‍ ഒരു കുപ്പി വെള്ളവും ഗ്ലൂക്കോസ് പൊടിയും മാത്രം നല്‍കുന്ന ശീലം തുടരുന്നു എന്ന് പി യു ചിത്ര നമ്മളെ ഓര്‍മിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യല്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പ് ചിത്രയെ പിന്തുടരാതെ വീക്ഷിക്കുന്നവര്‍ക്ക് അത്രയെളുപ്പം മറക്കാന്‍ കഴിയില്ല . 1500
മീറ്ററില്‍ 4.17.92 സെക്കന്‍റില്‍ ഓടിത്തീര്‍ത്ത ചിത്രയെ മറന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പിന്നീട് എല്ലാവരും കണ്ടു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കോരിച്ചൊരിയുന്ന മഴയത്താണ് ചിത്ര ഫിനിഷ് പോയിന്‍റില്‍ വിജയത്തോടെ കുതിച്ച് നിന്നത്. പിന്നില്‍ 11 പേരായിരുന്നു. ചൈനയുടേയും ജപ്പാന്റേയും കസാഖിസ്ഥാന്‍റേയുമൊക്കെ മികച്ച താരങ്ങള്‍ തന്നെയായിരുന്നു അവളുടെ എതിരാളികള്‍. ഒക്കെ പോകട്ടെ വിദേശ രാജ്യങ്ങളില്‍ മത്സരത്തിനായി പോകുന്പോള്‍ കായിക താരങ്ങളെക്കാള്‍ കൂടുതല്‍ ഒഫിഷ്യലുകള്‍ വിമാനം കയറുന്ന സ്ഥിതിയില്‍ ഒരു കായിക താരത്തിനെ പരിഗണിക്കാമെന്ന് തീരുമാനിക്കാമായിരുന്നു. സ്വാര്‍ഥ താല്‍പ്പര്യത്തിന് വേണ്ടി ഒരു കായിക താരത്തിനെ മാത്രം മൗനം കൊണ്ട് മാറ്റി നിര്‍ത്തിയപ്പോ എന്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ആ കുഞ്ഞു പറവയുടെ സ്വപ്നത്തിന്‍റെ ചിറകരിഞ്ഞു. പക്ഷേ, പരാജിതനാണ് വിജയത്തിന്റെ മധുരം കൂടുതലുണ്ടാവുക.
അതുകൊണ്ട് തന്നെ വയറു നിറച്ച് ഭക്ഷണം കഴിക്കാന്‍ പോലുമില്ലാത്ത അവളുടെ കണ്ണീരിന് ഒരു വിജയത്തിന്റെ മാധുര്യം ഉണ്ടാകുമെന്നുറപ്പിക്കാം.
2011 മുതല്‍ ആയിരുന്നു ചിത്രയുടെ ജീവിത്തിന്റെ വളര്‍ച്ചയുടെ വലിയ കാലം. ഈ വര്‍ഷം വരെ ഈ 22 കാരി നേടിയത് 23 സ്വര്‍ണമെഡലുകളാണ്. അവളുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന് പറയുന്നവര്‍ ഈ മെഡലുകള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. സംസ്ഥാന തലം മുതല്‍ ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പ് വരെയുള്ള അവളുടെ നേട്ടങ്ങളുടെ പട്ടികയില്‍ മാത്രം കിടക്കേണ്ടവയല്ല. പകരം പി യു ചിത്രയെന്ന താരത്തിന്റെ സ്ഥിരതയും പ്രകടനവും എല്ലാം ഇതിലുടെ അളക്കാന്‍ കഴിയണം.
2011ലാണ് ചിത്ര ആദ്യമായി ചിത്ര സ്വര്‍ണം അണിയുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ചിത്രയെന്ന പീക്കിരിപ്പെണ്ണിന്. സിജിനെന്ന പരിശീലകന് പിന്നില്‍ ചിത്ര മെഡലുകള്‍ വാരിക്കൂട്ടിയപ്പോഴും അവളെ ഏറ്റെടുക്കാനോ ഒപ്പം നില്‍ക്കാനോ ആരും തയ്യാറായില്ല. മധ്യ-ദീര്‍ഘ ദൂര ഓട്ടക്കാരി എങ്ങനെ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം എന്നു പോലും അവള്‍ക്കറിവില്ല. എന്തിന് ഏത് തരത്തില്‍ ഭക്ഷണം ക്രമീകരിക്കണം എന്ന് പോലും ചിന്തിക്കാന്‍ അവള്‍ക്ക് പറ്റില്ലായിരുന്നു. അത്രയേറെ ജീവിത സാഹചര്യങ്ങളുടെ പരിമിതികളിലായിരുന്നു അവളെന്നത് പലര്‍ക്കും അറിവുള്ളതായിരുന്നു. എന്നിട്ടാണ് അവള്‍ തഴയപ്പെട്ടത് എന്നോര്‍ക്കുന്പോ കേരളവും കേരളത്തിലെ ഓരോ കായിക താരങ്ങളും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. മുണ്ടൂര്‍ പാലക്കീഴ് ഉണ്ണികൃഷ്ണന്‍റേയും വസന്തയുടേയും മകള്‍ക്ക് കഠിനാധ്വാനവും ഇച്ഛാശക്തിയും മാത്രം പോരാ എന്ന് അവളൊഴികെ എത്ര പേര്‍ തിരിച്ചറിഞ്ഞു. തന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി കുടുംബത്തിനെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടിയാണവള്‍. ഇല്ലായ്മകള്‍ ഒരാളോടും തുറന്നു പറയാതെ ഓടിത്തീര്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് അവള്‍. കടം വാങ്ങിയ സ്പൈക്കില്‍ ഓരോ ഫിനിഷ് പോയിന്റ് മറി കടക്കുന്പോഴും അവള്‍ മുത്തമിടും. എത്ര പേര്‍ ആ നിമിഷത്തിന്റെ കണ്ണീരിന്റെ വില മനസിലാക്കിയിട്ടുണ്ടാവും. ആരും മനസിലാക്കിയില്ല. ഉണ്ടായിരുന്നെങ്കില്‍ വിഷയം ഉയര്‍ന്ന് വന്നപ്പോഴെങ്കിലും ഹാഷ് ടാഗുകള്‍ സൃഷ്ടക്കുന്പോള്‍ ഒന്ന് ചിന്തിക്കുമായിരുന്നു അവള്‍ക്ക് വേണ്ടി അവളുടെ നല്ല ഭാവിക്കു വേണ്ടി രാജ്യത്തിന് വേണ്ടി ഒരുമിച്ച് കൈകോര്‍ക്കാം എന്ന്. ഇനിയെങ്കിലും മനസിലാക്കിയാല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് രക്ഷിക്കാന്‍ പറ്റുക ഒരു താരത്തെ മാത്രമല്ല. അവള്‍ക്ക് പിന്നാലെ വരുന്ന ഒരു കൂട്ടം കായിക താരങ്ങളുടെ ആത്മവിശ്വാസമാണ്.
.................................................................
2011 മുതല്‍ ചിത്ര നേടിയ പുരസ്കാരങ്ങള്‍
2011 - 56 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണം. മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഇവന്റിൽ വെങ്കലം 2012 - 56 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ 2013 - 57 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ 2013 - 58 -ാമത് ദേശീയ സ്കൂൾ ഗെയിംസില്‍
1500m, 3000m, 5000m- ലും മൂന്നു കിലോമീറ്റർ ക്രോസ് കണ്ട്രി ഇനത്തിലും സ്വർണമെഡൽ
2013 - ആദ്യ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000m -ൽ സ്വർണ മെഡൽ
2014 - 59 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m -ലും മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഈവന്റിലും സ്വർണമെഡൽ
2016 - ഗുവാഹത്തിയിൽ നടന്ന 12-ാമത് സൗത്തഷ്യൻ ഗെയിംസിൽ 1500മീ, 3000മീ, 5000മീ
2016 - റാഞ്ചിയിൽ നടന്ന 59 -ാമത് ദേശീയ ഗെയിംസിൽ മൂന്ന് കി.മീ ക്രോസ്സ് കണ്ട്രി ഇനത്തിൽ സ്വർണ മെഡൽ
2017 - ഭുവനേശ്വറിൽ നടന്ന 22 -ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ
പി യു ചിത്രയെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ പ്രതികരണങ്ങള്‍
ഷിബി ടീച്ചര്‍
കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ കായിക അധ്യാപിക
......................
നല്ല കഠിനാധ്വാനമുള്ള കുട്ടിയാണ് പി യു ചിത്ര. അത് മാത്രമാണ് അവളുടെ സ്വത്ത്. പ്രകടനത്തിന്റെ കാര്യത്തിലും സംശയമില്ല. അവളോട് ഫെഡറേഷന്‍ കാണിച്ചത് അനീതിയാണ്. മറ്റ് കായികതാരങ്ങള്‍ക്കും ഇത്
തന്നെയാണ് അവസ്ഥ. എന്തിനാണ് ചിത്രയോട് ഈ അനീതി കാണിച്ചത്. എന്തിന് തഴഞ്ഞു?. ഇത്തരത്തിലുള്ള അനീതികള്‍ ഇതിനുമുന്പും അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. മിക്ക
കായികാധ്യാപകരും ഇതിന് അനുഭവസ്ഥരാണ്. അനു ആര്‍ എന്ന കായിക താരത്തിന് സംഭവിച്ചതും ഇത് തന്നെയാണ്. ക്വാളിഫൈയിങ് മാര്‍ക്കില്ല എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതു
മാത്രമല്ല ഇക്കാര്യം ആരോടും പറഞ്ഞില്ല എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം നിലപാടുകളോട് ഒരു തരത്തിലും യോജിക്കാനാവില്ല.
പ്രകടനത്തില്‍ സ്ഥിരതയില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും . ഏത് കായിക താരത്തിനാണ് അത്തരത്തില്‍ കൃത്യമായി സ്ഥിരതയോടെ പ്രകടനം നടത്താന്‍ കഴിയുക.വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് പോലും
അവസാനം പ്രതീക്ഷക്കൊത്തു ഫിനിഷ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനം ആര്‍ക്കും കാഴ്ച വെക്കാന്‍ സാധിക്കില്ല. ചില ദിവസങ്ങളില്‍ കാലാവസ്ഥ മോശമായെന്ന് വരും. ചിലപ്പോള്‍ മറ്റ് പല
കാരണങ്ങളും ഉണ്ടായേക്കാം. ഇത്തരത്തില്‍ ഒരു കായിക താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ പല ഘടങ്ങള്‍ ഒരുമിക്കണം. ഒരു അത്ലറ്റിന് വേണ്ട ആകാരം ഇല്ലെന്നൊക്കെ എങ്ങനെ
വിമര്‍ശിക്കാന്‍ കഴിയും. അവളതൊക്കെ ട്രാക്കില്‍ തെളിയിച്ചതാണല്ലോ. അന്താരാഷ്ട തലത്തില്‍ മിടുക്കരായ താരങ്ങളോടല്ലേ അവള്‍ മത്സരിച്ചത്. തങ്ങളെക്കാള്‍ വലിയ താരങ്ങള്‍ഓരോ തലമുറയിലും ഉണ്ടെന്നത്
മനസിലാക്കണം. അതിനെ ഉള്‍ക്കൊള്ളണം. തങ്ങള്‍ മാത്രമാണ് രാജാക്കന്‍മാര്‍ എന്നു ധരിക്കരുത്. പുതിയ താരങ്ങളെ അംഗീകരിക്കണം. അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. എങ്കില്‍ മാത്രമേ രാജ്യത്തിന്
നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. അതിന് ഫെഡറേഷന്റെ തലപ്പത്തുള്ളവര്‍ മാറണം. മാറി ചിന്തിക്കാനും നല്ല ഭരണം കാഴ്ചവെക്കാനും തയ്യാറാവണം.
വര്‍ഷങ്ങളായി പി യു ചിത്രയെ നേരിട്ടറിയാം.പി യു ചിത്ര പല സാഹചര്യങ്ങളോട് വെല്ലുവിളിച്ചാണ് മത്സരിക്കുന്നത്. പരിശീലനത്തിന് മികച്ച ഗ്രൌണ്ടില്ല. കഠിനാധ്വാനം മാത്രമാണ് ആ കുട്ടിയുടെ മുതല്‍ക്കൂട്ട്.
കഴിഞ്ഞ വര്‍ഷം ഡല്‍ഹി മീറ്റിന് പോയപ്പോള്‍ അവിടുത്തെ പൊരിയുന്ന വെയിലിലും അവള്‍ കൃത്യമായി പരിശീലിക്കുമായിരുന്നു. ആരും അവളെ നിര്‍ബന്ധിക്കേണ്ടതില്ല. അവളുടെ ഉറക്കവും ഭക്ഷണവും ഒക്കെ
അവള്‍ സ്വയം ക്രമീകരിക്കും. വെയില്‍ തണുത്തിട്ട് പരിശീലനത്തിനിറങ്ങിയാല്‍ മതിയെന്ന് പറഞ്ഞാലൊന്നും അവള്‍ കേള്‍ക്കില്ല. അത്രമാത്രം ആത്മാര്‍പ്പണം ഉള്ള അത്ലറ്റാണ് ചിത്ര. ഇത്തരത്തിലുള്ള
ഫെഡറേഷന്റെ നിലപാടുകള്‍ കുട്ടികള്‍ കായിക രംഗം വിട്ടുപോകാനാണ് സാധിക്കുക. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രയോട് ഇത്തരത്തിലൊരു നീതികേട് കാണിച്ചത്. ദോഹ ഏഷ്യന്‍
ഗെയിംസില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മോശം അനുഭവം ഉണ്ടായി. അലീഷ, ജിസ്ന മാത്യു, അനുമോള്‍ എന്നീ മൂന്ന് പേരാണ് പോയത്. അലീഷയും അനുമോളും
അവിടെ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയി. പെണ്‍കുട്ടികളായ അവരുടെ യാത്ര പോലും സംരക്ഷിക്കുന്ന തരത്തില്‍ ഒരു സഹായവും ചെയ്തുകൊടുത്തില്ല. പി ടി ഉഷ അവരുടെ കുട്ടികളെ മാത്രം
കൂട്ടി തിരികെ പോന്നു. ചെറിയ കാര്യമായി മറ്റുള്ളവര്‍ക്ക് തോന്നാം. എന്നാല്‍ അതത്ര ചെറുതുമല്ല ഇത്തരം സമീപനങ്ങള്‍. യൂത്ത് ഏഷ്യന്‍ മീറ്റില്‍ മാര്‍ ബേസില്‍ താരം ബിബിന്‍ ജോര്‍ജിനെ പങ്കെടുപ്പിക്കാനും
ഇതേ പ്രശ്നം ഉണ്ടായി. ഒരു ടിന്റു ലൂക്കയുടെ പേര് പറഞ്ഞ് സര്‍ക്കാരില്‍ നിന്നും സ്കൂളിന് എന്തൊക്കെ സൌകര്യങ്ങള്‍ നേടിയെടുത്തു. വേണ്ടെന്നല്ല. പക്ഷേ, മറ്റു കുട്ടികളെ തഴയുന്ന രീതി ശരിയല്ലല്ലോ. പ്ലസ് ടു
വരെ കുട്ടികളെ പരുവപ്പെടുത്തി എടുക്കുന്നത് സാധാരണ സ്കൂളിലെ അധ്യാപകരാണല്ലോ. പിന്നീട് അവരെ ട്രെയിന്‍ ചെയ്യിക്കാന്‍ വലിയ പ്രയാസമില്ല. ആരും അക്കാദമിക്കെതിരെ ശബ്ദിക്കില്ല. ശബ്ദിച്ചാല്‍
തങ്ങളുടെ കുട്ടികളാണ് ആ തിക്താനുഭവം പേറേണ്ടി വരിക. കുട്ടികള്‍ എല്ലാവരും ചിത്രക്ക് അനുകൂലമാണ്. ഇക്കാര്യങ്ങള്‍ കണ്ട് മനം മടുക്കുന്ന കുട്ടികള്‍ എങ്ങനെയാണ് കായിക രംഗത്ത് തുടരുക.
......................................................................................................................................................................................................................................... ........................ .................................... .......................................................................................
പ്രീജ ശ്രീധരന്‍
മുന്‍ അത്ലലറ്റ്
........................................
സെലക്ഷന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് അതില്ലാതായി എന്ന് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. ഞാന്‍ ഓഫീസിലിരിക്കുന്പോഴാണ് ചിത്രയുടെ മെസേജ് വന്നത്. എനിക്കും ഇത്തരത്തില്‍ സമാന അനുഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാനപ്പോഴും അടുത്ത മത്സരത്തില്‍ ജയിക്കും എന്ന വാശിയോടെയാണ് കണ്ടിരുന്നത്. മാത്രവുമല്ല ചിത്ര നിയമപോരാട്ടം നടത്തിയ അത്രയൊന്നും പോകാന്‍ എനിക്കൊന്നും അന്ന്
അറിയില്ലായിരുന്നു. ചിത്രയോട് ഞാന്‍ പറഞ്ഞത് ഇത്തരം സംഭവങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. കരിയര്‍ നശിപ്പിക്കാതിരിക്കുക. ഏഷ്യന്‍ ഗെയിംസും ഒളിന്പിക്സും വരുന്നുണ്ടല്ലോ. അതില്‍ മറുപടി
കൊടുക്കാന്‍ പാകത്തില്‍ പരിശീലിക്കുക. ഇത്തവണത്തേത് ഒരു വാശിയായി മനസില്‍ കിടന്നാല്‍ മതി.
..............................................
യു

എച്ച് സിദ്ധിഖ്
സ്പോര്‍ട്സ് ലേഖകന്‍
...............................................
പി.യു ചിത്ര കൊടും ചതിയുടെ കളിക്കളത്തിലെ ഇര തന്നെയെന്ന് പറയാം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കായിക മേലാളരും ഭാവി താരങ്ങളെ കളിക്കളത്തിന് പുറത്ത് ചതിക്കുഴി ഒരുക്കി കാലുവെച്ച്
വീഴ്ത്തുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ചിത്ര. ഒഡിഷയിലെ ഭുവനേശ്വറില്‍ കലിംഗ സ്‌റ്റേഡിയത്തിലെ മഴയില്‍ കുതിര്‍ന്ന രാവില്‍ മലയാളത്തിന്റെ കായിക പെരുമ ഉയര്‍ത്തി പിടിച്ചാണ് ചിത്ര 1500 മീറ്ററില്‍
സ്വര്‍ണം നേടിയത്. അന്ന് തന്നെ ചില 'ഇതിഹാസ'ത്തിന്റെ മുഖം കറുക്കുന്നത് നേരില്‍ കാണാനായി. സ്വര്‍ണം നേടിയ കായിക താരങ്ങളെ ആദരിക്കാന്‍ ഒഡിഷ സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി നവീന്‍
പട്‌നായികും ഫെഡറേഷന്‍ ഭാരവാഹികളും എന്തിനേറെ അഞ്ജു ബോബി ജോര്‍ജും വരെ ആശംസിച്ചു ഈ വിജയം ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പിലും ആവര്‍ത്തിക്കണമെന്ന്. സ്വര്‍ണം നേടിയവരെല്ലാം
ലണ്ടനിലേക്ക് പോകുമെന്ന് എ.എഫ്.ഐ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെഡറേഷന്റെ ഔദ്യോഗകി വെബ്‌സൈറ്റിലെ റിപോര്‍ട്ടിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ചതിയിലൂടെ ചിത്രയും
അജയ് കുമാര്‍ സരോജും സുധ സിങ്ങും പുറത്തായത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് പിന്നാലെ തന്നെ സെലക്ഷന്‍ കമ്മിറ്റി കൂടാതെ തന്നെ പട്ടിക തയ്യാറാക്കപ്പെട്ടു. 24 താരങ്ങളും 13 ഒഫീഷ്യല്‍സും. പേരിന്
വേണ്ടിയായിരുന്നു പിന്നീട് ജൂലൈ 20 ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. പട്ടിക തയ്യാറാക്കിയിട്ടും മൂന്ന് ദിവസത്തിന് ശേഷം 23 ന് രാത്രി 9.30 ന് പട്ടിക പുറത്തു വിട്ടു. സെലക്ഷന്‍ കമ്മറ്റിയില്‍ പി.ടി ഉഷ,
എ.എഫ്.ഐ സെക്രട്ടറി ജനറല്‍ സി.കെ വത്സന്‍, ഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചിത്രക്കായി വാദിച്ചില്ലെന്ന് ചെയര്‍മാന്‍ ജി.എസ് രണ്‍ധാവ തന്നെ പിന്നീട് വെളിപ്പെടുത്തി.
യോഗ്യതയുള്ള താരങ്ങള്‍ തഴയപ്പെട്ടതിനെതിരേ കേന്ദ്ര സര്‍ക്കാരിന് 72 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കേണ്ട നിരീക്ഷക പി.ടി ഉഷ മിണ്ടിയില്ല. ചിത്രക്കായി വാദിച്ചെങ്കിലും തങ്ങളുടെ വാദത്തിന് ബലം
കിട്ടിയില്ലെന്നായിരുന്നു പി.ടി ഉഷ വാര്‍ത്തസമ്മേളനം നടത്തി പറഞ്ഞത്. എ.എഫ്.ഐക്കെതിരെ പ്രതികരിക്കുന്നത് ചിത്രയുടെ ഭാവി അപകടത്തിലാക്കുമെന്ന മുന്നറീപ്പും ഉഷ നല്‍കിയിരുന്നു. രണ്‍ധാവയെ
പോലുള്ള പ്രഗത്ഭരായ സെലക്ടര്‍മാര്‍ ചിത്രക്ക് വേണ്ടി വാദിച്ചിട്ടും പുറത്തായത് ദുരൂഹതയാണ്. അവിടെയാണ് 'ഇതിഹാസ'ത്തിന്റെ കലിംഗ സ്റ്റേഡിയത്തിലെ മുഖം കറുക്കലിലേക്ക് സംശയം നീളുന്നത്. തനിക്ക്
ശേഷം പ്രളയം മതിയെന്നാണ് ചിലരുടെ ചിന്ത. ഇല്ലായ്മയോട് പൊരുതി നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറിയ ചിത്രയെ പോലെയുള്ള താരങ്ങള്‍ പിന്നെങ്ങനെ ട്രാക്കില്‍ ജ്വലിക്കും. ചിത്രക്ക് നിലവാരവും
സ്ഥിരതയുമില്ലെന്നാണ് വാദിച്ചത്. ഇവര്‍ ഒരുകാര്യം ശ്രദ്ധിക്കുക. വനിതകളുടെ 1500 മീറ്ററില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജോര്‍ദാന്‍ താരം ടമാര അമീറിന്റെ സമയം 4.25.47 സെക്കന്റാണ്. ചിത്രയുടെ
സമയം 4.17.92 സെക്കന്റും ആണെന്നോര്‍ക്കണം.
.................................................................................................................................................
ആര്‍ഷ ജ്യോതിര്‍മയി വി എ
ഗവേഷക വിദ്യാര്‍ഥി, കണ്ണൂര്‍
..
ടിന്റു ലൂക്കക്ക് ലഭിച്ച പിന്തുണയും അവസരവും പി യു ചിത്രക്ക് ലഭിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ചിത്രയുടെ പ്രകടനം ആദ്യം മുതല്‍ കാണുന്പോഴറിയാം ട്രാക്കില്‍ വിയര്‍ക്കുന്ന അവസ്ഥയുണ്ടാകാറില്ല.
അതുകൊണ്ട് തന്നെ പി യു ചിത്രയെ തുടര്‍ച്ചയായി വീക്ഷിക്കുന്നവര്‍ക്ക് അറിയാം എത്രമാത്രം അനായാസമാണ് അവര്‍ വിജയരേഖ കടക്കുന്നതെന്ന്. നിലവില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ പി യു ചിത്രക്കൊപ്പം
വിദ്യാര്‍ഥികളായ ഞങ്ങളും ഉണ്ടാകുന്നതിന്റെ കാരണം അനീതിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. പാവപ്പെട്ട ഒരുപാട് കുട്ടികള്‍ ഇത്തരത്തില്‍ സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിവുള്ളവരുണ്ട്.
പലര്‍ക്കും സ്വന്തമായി സ്പൈക്ക് വാങ്ങാന്‍ പോലും പണമില്ലാത്തവര്‍. സ്പോര്‍ട്സ് സ്കൂളുകള്‍ വരെയുണ്ടെങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ഒരു പ്രയോജവും ഉണ്ടാകുന്നില്ല. ഇത്തരം പ്രവണതകളെ ഒരു
തരത്തിലും വളര്‍ത്തിക്കൊണ്ടു പോകരുത്. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് ചിത്രയുടെ അനുഭവം കേള്‍ക്കുന്പോള്‍ കായിക രംഗത്ത് തുടരാനുള്ള സാധ്യത പോലും ഇല്ലാതാകുന്നുവെന്നാണ് യാഥാര്‍ഥ്യം.
........................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ