2012 ജനു 31

ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥ തസ്‌തിക ഒഴിഞ്ഞു കിടക്കുന്നു


കോഴിക്കോട്‌: മോട്ടോര്‍ വാഹനവകുപ്പില്‍ ഉദ്യോഗസ്ഥ പരിമിതി മൂലം ജോലികള്‍ കൃത്യതയോടെ ചെയ്‌ത്‌ തീര്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്‌. തസ്‌തികകള്‍ നിലനനില്‍ക്കുന്നുണ്ടെങ്കിലും ഒഴിവുകള്‍ നികത്തപ്പെട്ടില്ല.
69 പേരാണ്‌ ആകെ വേണ്ടത്‌. ഇതില്‍ പതിമൂന്ന്‌ പേരുടെയാണ്‌ കുറവ്‌ വന്നിരിക്കുന്നത്‌. മോട്ടോര്‍ വെഹിക്കിള്‍ ഇസ്‌പെക്ടറിന്റെ തസ്‌തിക ഉള്‍പ്പെടെ നാല്‌ അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെട്‌കര്‍, പത്ത്‌ ക്ലര്‍ക്ക്‌, ഒരു ടൈപ്പിസ്റ്റ്‌ എന്നീ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ആര്‍ടി ഓഫീസിലാണെങ്കില്‍ ഏഴ്‌ അസിസ്‌്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കുറവാണുള്ളത്‌. മൂന്ന്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയും ഒഴിഞ്ഞു കിടക്കുന്നു. ട്രാന്‍സ്‌ഫറും സര്‍വീസില്‍ നിന്ന്‌ വിരമിക്കലും ഒക്കെയാവുമ്പോള്‍ പല വകുപ്പുകളിലേയും ഒഴിവ്‌ നികത്താന്‍ ബന്ധപ്പെട്ട മേലധികാരികള്‍ ശ്രമിക്കാറില്ല. ഉദ്യോഗസ്ഥര്‍ ഇത്രയും കുറവുള്ള പക്ഷം ജോലികള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെന്ന്‌ നിലവിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളോട്‌ വളരെ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കാറുള്ളതെന്ന്‌ പണ്ടുമുതല്‍ക്കേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ മതിയായ ഉദ്യോഗസ്ഥരില്ലാതെ തങ്ങള്‍ക്ക്‌ ജോലികള്‍ ചെയ്‌തു തീര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.
കോഴിക്കോടുപോലുള്ള തിരക്കേറിയ നഗരത്തില്‍ വാഹനാപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. നിരത്തില്‍ ചെറുവാഹനങ്ങള്‍ കുറച്ച്‌ വലിയ വാഹനങ്ങള്‍ കൊണ്ട്‌ വരാനാണ്‌ അപകടങ്ങള്‍ കുറയ്‌ക്കാനുള്ള മാര്‍ഗ്ഗമെന്ന്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ചെറുവാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ദിനം പ്രതി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ ബൈക്കുകളുടേയും മറ്റ്‌ ചെറിയ വാഹനങ്ങളുടേയും എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഇതിനനുസരിച്ച്‌ റോഡ്‌ ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രയാസങ്ങള്‍ ഏറെയാണ്‌. ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ ടെസ്‌റ്റ്‌ നടത്തുക, വാഹനത്തിന്റെ ബ്രേക്ക്‌ ടെസ്‌റ്റ്‌ നടത്തുക, വാഹനാപകടങ്ങള്‍, മൊബൈല്‍ കോടതി ഇങ്ങനെ നിരവധി ജോലികള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ്‌ ഉദ്യോഗസ്ഥരുടെ പരാതി. കോഴിക്കോട്‌ ആര്‍ടി ഓഫീസില്‍ മാത്രമാണ്‌്‌ ഇത്രയും തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരോട്‌ കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക്‌ പരിമിതികള്‍ ഉണ്ടെന്നും അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്‌ പറഞ്ഞു. ഓട്ടോമാറ്റിക്‌ ഡ്രൈവിങ്ങ്‌ ട്രാക്കുകള്‍ വന്നു കഴിഞ്ഞാല്‍ തങ്ങളുടെ ജോലി ഭാരത്തിന്‌ അല്‍പ്പം ആശ്വാസം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലും ഹൈദരാബാദിലും മറ്റും ഡ്രൈവിങ്ങ്‌ ട്രാക്കുകള്‍ പൂര്‍ണമായും വിജയിച്ചതിനാല്‍ കേരളത്തിലും വിജയിക്കുമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...