2016 ഡിസം 21

കോതറാണി ......................... ഭാഗം -2

അമ്മച്ചി കോതറാണിയെക്കുറിച്ച് പറഞ്ഞു തുടങ്ങി... പാറു അവളുടെ വയറിലേക്ക് മുഖം ചേര്‍ത്ത് വെച്ച് കളിക്കുന്നുണ്ട്. അവളുടെ ചേര്‍ത്ത് പിടിക്കല്‍ കണ്ടാല്‍ത്തന്നെ അറിയാം അവള്‍ വെറുമൊരു അമ്മയല്ലെന്ന് ... അമ്മച്ചി തുടര്‍ന്നു... "കോതറാണി രാജ്ഞിയായിരുന്നു. കറുത്ത രാജഞിമാരെ ആര്‍ക്കും അത്ര പരിചയമില്ല. ജാതി വെറിയുടെ കാലത്ത് പുലയ സമുദായത്തില്‍ നിന്നും ഒരു രാജ്ഞി...ആളുകള്‍ക്ക് അന്നും ഇന്നും അംഗീകരിക്കാന്‍ കഴിയില്ല. അവളുടെ ബുദ്ധിയും വികാരവും ഒക്കെ വ്യത്യസ്തമായിരുന്നു. കാണാന്‍ വല്ലാത്ത ആകര്‍ഷണമായിരുന്നു. കണ്ണുകളില്‍ നോക്കിയുള്ള വ്യക്തമായ സംസാര രീതി പുരുഷന്‍മാരെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. അവളുടെ വാക്കുകള്‍ പരുക്കന്‍യാഥാര്‍ഥ്യങ്ങളായിരുന്നു. ശൃംഖാരം അവളില്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ല. വാക്കുകള്‍ കുപ്പിച്ചീളുപോലെ നീതിക്ക് വേണ്ടി നിലകൊണ്ടു. മാറ് മറക്കാത്ത ഉയര്‍ന്നു നിന്ന മുലകള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ നേര്‍കാഴ്ചയായിരുന്നു... പുലയര്‍ക്ക് ഒരു രാജവംശമോ? കേരള ചരിത്രത്തില്‍ അങ്ങനെയൊന്ന് മേലാളരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. ശത്രുക്കള്‍ അതുകൊണ്ട് തന്നെ ധാരാളമായിരുന്നു. കൊറ്റാമല എന്ന കുന്നിന്‍ മുകളിലായിരുന്നു കോതറാണി എന്ന പുലയ രാജ്ഞിയുടെ കൊട്ടാരം. പഴമക്കാര്‍ പൊറ്റാമലയെന്നും പറഞ്ഞിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി വരും. കുന്നിന്റെ ഇരുഭാഗവും കീഴ്ക്കാംതൂക്കായ പ്രദേശമാണ്. കിഴക്ക് ഭാഗം ചെറിയ ചരിവുകളും അവിടവിടെ നിരന്ന സ്ഥലവുമാണ്. ഈ കുന്നിന്‍റെ നെറുകയില്‍ ആകാശത്തെ ചുംബിച്ച് ..പ്രണയിച്ച് ...കാമിച്ച് ആ കൊട്ടാരം ഇങ്ങനെ നില്‍ക്കുന്നത് കാണുന്പോള്‍ രാജ്ഞിയെന്താണെന്ന് ഊഹിക്കാം. ചുണ്ണാന്പു പോലെയുള്ള ബലമുള്ള ഒരിനം കട്ടകള്‍ കൊണ്ടാണ് കൊട്ടാരത്തിന്റെ പണി. മണലും ചുണ്ണാന്പും ചിലയിനം ഇലകളും കരിപ്പുകട്ടിയും ചേര്‍ത്ത് അരച്ചു ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് കട്ടകള്‍ നിര്‍മിച്ചതെന്നാണ് പറയുന്നത്. അമ്മച്ചി ഒന്ന് പറഞ്ഞു നിര്‍ത്തി. അവളുടെ കണ്ണുകളിലേക്ക് ഞാനൊന്നു നോക്കി. കഥ കേള്‍ക്കുന്ന മാനസികാവസ്ഥയൊന്നും അവളില്‍ കണ്ടില്ല. കണ്ണുകള്‍ ദൂരെയെവിടെയോ ഉറപ്പിച്ചാണിരിപ്പ്. കൈ അപ്പോഴും പാ റൂനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ അമ്മച്ചിയെന്താണ് ഈ പറ‍ഞ്ഞു വരുന്നേ. സാധാരണ അമ്മച്ചി കുടിയേറ്റ ക്രിസ്ത്യന്‍ കര്‍ഷകരുടെ വീറുറ്റ കഥകളാണ് പറയാറുള്ളത്. ഇത് അതില്‍ നിന്നും ഒക്കെ എത്രയോ വ്യത്യസ്തം. ഇങ്ങനെയൊരു കഥയുണ്ടോ ? കഥയുണ്ടെങ്കില്‍ തന്നെ അതെന്തിന് ഇവിടെ പറയണം? കോതറാണി എന്ന പേരല്ല അവളുടെ യഥാര്‍ഥ പ്രശ്നം. ചിന്തകള്‍ ഇങ്ങനെ എന്റെ മനസിലൂടെയും പാഞ്ഞു. പക്ഷേ, അമ്മച്ചിയോട് ബഹുമാനം തോന്നി. ഒരു സാധാരണ സ്ത്രീ ആണവര്‍. അവരുടെ ചിന്തകള്‍ വലിയ വിദ്യാഭ്യാസവും വിവരവും ഒക്കെയുണ്ടെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ള യുവതലമുറക്ക് പോലും ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. ഹൃദയം കൊണ്ടാണ് അമ്മച്ചി സംസാരിക്കുന്നത്. വെളുത്ത് കൊലുന്നനെയുള്ള അവരുടെ കൈകള്‍ അവളെ വെറുതെ സ്പര്‍ശിക്കുകയല്ല. മറിച്ച് ദൈവത്തിന്റെ എന്തോ ഒരംശം അതില്‍ ഉണ്ട്. അമ്മച്ചി തുടര്‍ന്നു... കോതറാണി അന്ന് അനുഭവിച്ച സവര്‍ണതയുടെ ഭീകരത വീണ്ടും നിന്നിലൂടെ ആവര്‍ത്തിക്കപ്പെട്ടു. സവര്‍ണത ആ വാക്കു കേട്ടപ്പോള്‍ അവളൊന്നു അമ്മച്ചിയെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണോ എന്ന് നോക്കിയ എനിക്ക് തെറ്റി. പകരം മറ്റെന്തൊക്കെയോ അവള്‍ പറയാതെ പറഞ്ഞു. കോതറാണി ആരെയും ചതിച്ചിട്ടില്ല. സത്യം നിലനില്‍ക്കാന്‍ വേണ്ടിയായിരുന്നു അവളുടെ പോരാട്ടം. ശരീരവും മനസും പൂര്‍ണമായും ഒരാള്‍ക്ക് സമര്‍പ്പിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയില്ല. മനുഷ്യനായ പലര്‍ക്കും കഴിയില്ല. എന്നാല്‍ സത്യത്തില്‍ നിലയുറപ്പിക്കുന്നവര്‍ക്ക് അതിന് കഴിയും. അങ്ങനെ അവള്‍ പറഞ്ഞോ. ഇല്ല... എനിക്ക് തോന്നിയതാ. അവളങ്ങനെ വാക്കുകള്‍ വിളിച്ചു കൂവിയില്ല. പകരം അമ്മച്ചിയോട് വളരെ പതിഞ്ഞ് ഇങ്ങനെ ചോദിച്ചു? പുരുഷന് മുന്നില്‍ സ്ത്രീ ശരീരം നല്‍കുന്നതെപ്പോഴാണ്? അയാളെ അവളെകാള്‍ വിശ്വാസത്തിലെടുക്കുന്പോള്‍. പ്രണയം കൊണ്ട് അവളുടെ ശരീരത്തെക്കാള്‍ മനസ് വിറക്കുന്പോള്‍...പ്രണയത്തില്‍ പുളയുന്പോള്‍..,കാമം അല്ല അത്. അങ്ങനെ രതി കഴിയുന്പോള്‍ അവള്‍ മറ്റൊരു തലത്തിലേക്ക് എത്തും. പിന്നീടുള്ള അവളുടെ യാത്രക്ക് ആ ഊര്‍ജമാണ്. എന്നാല്‍ നിന്റെ യോനി എന്താ കറുത്തുപോയെ എന്ന് കോതറാണി എന്ന പുലയ സ്ത്രീക്ക് കേള്‍ക്കേണ്ടി വരുന്പോ ആ പ്രണയത്തിനും കാമത്തിനും ഒക്കെ എന്ത് സംഭവിക്കും? അമ്മച്ചിയുടെ കണ്ണുകളില്‍ ഒരു മിന്നല്‍ കണ്ടു. അവളില്‍ വല്ലാത്തൊരു ഭാവം മിന്നി മറഞ്ഞു. അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി... "സവര്‍ണന്‍ അവര്‍ണന് മേല്‍ അടിച്ചേപ്പിച്ച പേരുകള്‍. പുലയന്‍, പറയന്‍, കുറവന്‍, പരവന്‍ ഇങ്ങനെ പോകും ഒരു ശൃംഖല. താഴ്ന്ന ജാതി അതാണെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഉയര്‍ച്ചയും താഴ്ചയും ആരാണ് നിശ്ചയിക്കുന്നത്. കോതറാണി വിചാരിച്ചാല്‍ ഇതൊന്നും മാറ്റാന്‍ കഴിയില്ല... ശരി തന്നെ. പക്ഷേ കാലംമാറ്റിയ ചിലതുണ്ട്. പുലയന്റെ കൂടെ അന്തിയുറങ്ങാന്‍ അവളില്‍ ബീജം നിക്ഷേപിക്കാന്‍ ചിലരെങ്കിലും തയ്യാറായി. അതുകൊണ്ടെന്ത് പ്രയോജനം എന്നത് വേറെ വിഷയം. പക്ഷേ, ഞാനയാളെ നായരോ, ബ്രാഹ്മണനോ , മാരാരോ, പിള്ളയോ ഒന്നും ആയി കണ്ടില്ല. അതെന്റെ മനസ്. എന്നില്‍ അയാളുടെ ഓരോ രോമകൂപവും മനപ്പാഠമാണ്. അയാളിലെ വെളുപ്പും കറുപ്പും മഞ്ഞയും നീലയുമൊക്കെ...കണ്ണടച്ച് പറയാന്‍ കഴിയും. ഞാന്‍ പറയുന്നത് ശരീരം മാത്രമല്ല...മനസും... സ്ത്രീ..അല്ല അങ്ങനെയല്ല ഞാന്‍ അതിനെ ഇപ്പോ ഒന്ന് മാറി ചിന്തിക്കുന്നു...ഒരു പുലയ സ്ത്രീ... പേടിയായിരുന്നു...വിവാഹത്തോടുള്ള സമീപനം... ജാതി പുറത്തു പറയാന്‍ ഭയപ്പെട്ടു. കാരണം പുലയ സ്ത്രീയെ നിര്‍വചിക്കപ്പെട്ടത് കാലങ്ങള്‍ക്ക് മുന്നേ വിദ്യയുടെ, സ്വഭാവത്തിന്റെ, സത്യത്തിന്‍റെ ഭാഗത്ത് നിന്നല്ല. പകരം പുലയ എന്ന് മേലാളന്‍ അടിച്ചേല്‍പ്പിച്ച വാക്കിലായിരുന്നു. അവളുടെ ആത്മാഭിമാനവും അത്തരത്തില്‍ തന്നെ അളന്നു. അവളുടെ സത്യങ്ങള്‍ നുണകളായി. അവളുടെ മുലകള്‍ കറുത്തതായതുകൊണ്ട് വിവസ്ത്രയാക്കിയാലും പ്രശ്നമില്ല. അവളെ കറുപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ കറുപ്പാണ് വെളുപ്പിനേക്കാള്‍ വൃത്തികെട്ട നിറമെന്ന് അവളെ പറഞ്ഞ് പഠിപ്പിച്ചു. അവളില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്നേഹം പോലും കറുത്തതായിരുന്നു. കറുപ്പെന്ന നിറത്തോടുള്ള അവളുടെ ബഹുമാനത്തെ വെളുത്തവന്‍ കണ്ടില്ല... ചവിട്ടി മെതിക്കപ്പെട്ട് പുളഞ്ഞപ്പോള്‍ ഒരിക്കല്‍ അവള്‍ പ്രതികരിച്ചു. രൂക്ഷമായി തന്നെ.. അവളുടെ കണ്ണില്‍ നിന്നും നാവില്‍ നിന്നും പുറത്തേക്ക് തെറിച്ചത് അഗ്നിയായിരുന്നു... അതില്‍ ലോകം മുഴുവന്‍ എരിയാന്‍ പോന്ന പലതും ഉണ്ടായി..." പറഞ്ഞു നിര്‍ത്തിയപ്പോ അവളൊന്നു കിതച്ചു...വെള്ളം നല്‍കാന്‍ എനിക്കും തോന്നിയില്ല... ഒരു തരിപ്പായിരുന്നു മുടി മുതല്‍ അടി വരെ. .... തുടരും... കടപ്പാട്- വര: കന്നി എം ഗായത്രി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...