2012 മാർ 22

മഞ്ഞണിപ്പൂനിലാവില്‍....



പൊലിക പൊലിക
ദൈവമേതാന്‍
നെല്‍പൊലിക
പൊലികണ്‌ഠന്‍ തന്റേതോരു
വയലകത്ത്‌
ഏറോടെ എതിര്‍ക്കുന്നോ-
രെഴുതും വാഴ്‌കാ
ഉഴമയല്ലോ എരിഷികളേ
നെല്‍പൊലികാ
മൂരുന്ന ചെറുമനുഷ്യര്‍
പലരും വാഴ്‌കാ.
മുതിര്‍ക്കും മേലാളിതാനും
വാഴ്‌കാ.....വാഴ്‌കാ....
പാടത്ത്‌ ഉഴുതുന്ന കര്‍ഷകനും മേലാളനും കാളകളും ഒരുപോലെ വാഴാനുള്ള നാട്ടുകര്‍ഷകത്തോറ്റം പഴയ കാര്‍ഷിക വ്യവസ്ഥയുടെ ഓര്‍മമാത്രമായിക്കഴിഞ്ഞു.
മേട മാസമാസത്തില്‍ പൂക്കേണ്ട മഞ്ഞണിക്കൊന്നകള്‍ പൂത്തുലഞ്ഞ്‌ വിഷുവിന്റെ വരവറിയിച്ചു കഴിഞ്ഞു. വിഷു ഇങ്ങ്‌ തൊടിയില്‍ വരെയെത്തിനില്‍ക്കുന്നു. തിരക്കേറിയ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഓരോ ആഘോഷവും മലയാളികള്‍ക്ക്‌ ഉത്സവ കാലമാണ്‌. ആഘോഷങ്ങളെ വര്‍ണശബളമാക്കുന്നത്‌ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു കൂടുമ്പോഴാണ്‌. വല്ലപ്പോഴുമുള്ള ആ ഒത്തുചേരല്‍ അനിര്‍വചനീയമായ ഊര്‍ജ്ജം സമ്മാനിക്കുന്നു. ഇതിന്‌ മാറ്റുകൂട്ടുന്നത്‌ അടുക്കും ചിട്ടയോടുമുള്ള കുടുംബനാഥയുടെ ഇടപെടലാണെന്നതില്‍ സംശയമില്ല.
ഉറക്കച്ചടവോടെ കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നില്‍ ഒരുക്കിയിരിക്കുന്ന കണി കണ്ടു നില്‍ക്കുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ഉണരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകളാണ്‌ വിഷുക്കണി ഒരുക്കുന്നതും കണി കാണിക്കുന്നതും. കണി ഒരുക്കുന്നതിന്‌ ആദ്യപടിയായി വലിയ ഉരുളി തേച്ചൊരുക്കും. അതില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌ ഒപ്പം മുണ്ട്‌, പൊന്ന്‌, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടക്ക, വെറ്റില, കണ്‍മഷി, ചാന്ത, സിന്തൂരം, നാരങ്ങ നാളികേരപ്പൊതി എന്നിവയൊടൊപ്പം കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ചാണ്‌ കണി ഒരുക്കുക. കണിക്കൊന്നപ്പൂക്കള്‍ കണി വെക്കുന്നതില്‍ പ്രധാന ഘടകമാണ്‌. ചിലയിടങ്ങളില്‍ കറിക്കൂട്ട്‌, ഗ്രന്ഥങ്ങള്‍, വെള്ളിപ്പണം, ചക്ക, മാങ്ങ, കത്തിച്ചുവെച്ച ചന്ദനത്തിരി, വെള്ളം നിറച്ച ഓട്ടു കിണ്ടി, പുതിയ കസവ്‌ മുണ്ട്‌ എന്നീ വിഭവങ്ങള്‍ കൂടി കണി വെക്കും. വിഷുവിന്റെ തലേദിവസം രാത്രി വൈകിയാണ്‌ കണി ഒരുക്കുക. വീട്ടിലെ മുത്തശ്ശി രാവിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു തുറക്കാതെ പിന്നില്‍ നിന്നും കണ്ണുപൊത്തി കണിക്ക്‌ മുന്നില്‍ കൊണ്ടു നിര്‍ത്തിയാണ്‌ കണി കാണിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ വീടിന്റെ കിഴക്കു വശത്ത്‌ കണികൊണ്ടുചെന്ന്‌ പ്രകൃതിയെ കാണിക്കുന്ന ചടങ്ങും ചിലയിടങ്ങളില്‍ ഉണ്ട്‌. അതിനുശേഷം ഫല വൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണി കാണിക്കുന്നു. കണി കാണിച്ചു കഴിഞ്ഞാണ്‌ കുടുംബത്തിലെ ഗൃഹനാഥന്‍ കൈനീട്ടം നല്‍കാറുള്ളത്‌. മുന്‍കാലങ്ങളില്‍ വീട്ടു പറമ്പില്‍ വിളയിച്ചെടുത്ത ഫലങ്ങള്‍ കൊണ്ടായിരുന്നു വിഷു ഒരുക്കിയിരുന്നത്‌. ഇന്ന്‌ വിഷു ഒരുക്കണമെങ്കില്‍ എല്ലാം പുറത്ത്‌ നിന്ന്‌ വാങ്ങേണ്ടുന്ന അവസ്ഥയാണ്‌.
കണി കണ്ടു കഴിഞ്ഞ്‌ കൈനീട്ടം നല്‍കും. കുടുംബത്തിലെ ഗൃഹനാഥന്‍ നിര്‍വഹിക്കുന്ന ഈ ചടങ്ങില്‍ കുട്ടികള്‍ക്കാണ്‌ കോള്‌. കൈനീട്ടം വാങ്ങിക്കഴിഞ്ഞ്‌്‌ മഞ്ഞളും എണ്ണയും ഇഞ്ചയും തേച്ചു കുളിച്ച്‌ ഇലയിട്ട്‌ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ പ്രാതല്‍ കഴിക്കും. പ്രാതലിന്‌ ചിലയിടങ്ങളില്‍ കാണുന്ന പ്രത്യേക വിഭവം ആണ്‌ വിഷുക്കട്ട. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരിവേവിച്ച്‌ ജീരകം ചേര്‍ത്ത്‌ വറ്റിച്ചാണ്‌ പ്രാതലിന്‌ കഴിക്കുന്ന ഈ വിഭവം തയ്യാറാക്കുന്നത്‌. വിഷുക്കട്ടക്ക്‌ മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കരപ്പാനിയോ, മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചാണ്‌ ഇത്‌ കഴിക്കുക.
വിഷു ദിനത്തില്‍ അടുക്കളയില്‍ നിന്നും കൊതിപ്പിക്കുന്ന മണം വരുമ്പോള്‍ത്തന്നെ വിഭവം കഴിച്ചപോലെയാണ്‌. കൊതിയൂറുന്ന വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ മുഴുവന്‍ പ്രശംസയും സ്‌്‌ത്രീകള്‍ക്കു തന്നെ. എങ്കിലും പ്രത്യേക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ വൈഭവം മുത്തശ്ശിക്കു തന്നെയാണ്‌. മുത്തശ്ശിയുടെ യുക്തിക്കും കൈപ്പുണ്യത്തിനും മുന്നില്‍ മറ്റ്‌ സ്‌ത്രീജനങ്ങള്‍ മാറിക്കൊടുക്കും.
വിഷു ആഷോഷത്തിന്റെ പ്രധാന ഒരുക്കങ്ങള്‍ നടത്തുന്നത്‌ സ്‌ത്രീകളാണെങ്കിലും മുന്‍കാലങ്ങളില്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌ കുടുംബനാഥന്‍ തന്നെയാണ്‌. ഗൃഹനാഥന്‍ പനസം വെട്ടുന്ന ചടങ്ങിലൂടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. എന്നാല്‍ പനസം എന്നു പറഞ്ഞാല്‍ ചക്കയാണെന്നു പൊലും അറിയുന്നവര്‍ ഇന്നില്ലെന്നതാണ്‌ വാസ്‌തവം. വിഷു ദിവസം ഉപയോഗിക്കുന്നത്‌ വരിക്കച്ചക്കയാണ്‌. ഇതിന്‌ പനസം എന്നേ പറയാവൂ എന്നാണ്‌ മുതിര്‍ന്നവര്‍ പറയുക. വിഷു വിഭവങ്ങള്‍ ഒരുക്കുന്നതും മറ്റേത്‌ ആഘോഷങ്ങളേയും പോലെ തന്നെ സ്‌ത്രീകളാണ്‌. മുതിര്‍ന്ന സ്‌ത്രീകള്‍ ഒരുക്കുന്ന വിഷു വിഭവങ്ങള്‍ക്ക്‌ പ്രത്യേക സ്വാദാണ്‌. പഴയകാലത്തെ ആളുകള്‍ ഉണ്ടാക്കുന്നത്ര രുചി ഇന്നത്തെ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ തെളിയാറില്ല. ചക്ക വിഷു വിഭവങ്ങളില്‍ പ്രധാനവിഭവമായതിനാല്‍ ചക്ക കൊണ്ട്‌ പല തരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ചക്ക എറുശ്ശേരി, ചക്ക വറുത്തത്‌ എന്നിവ വിഷു വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്‌. ഒരോ പ്രദേശത്തും വിഷു വിഭവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വള്ളുവനാട്‌ പ്രദേശങ്ങളില്‍ വിഷു ദിവസത്തെ പ്രധാന വിഭവം കഞ്ഞിയും എരിശ്ശേരിയും ആണ്‌. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച്‌ തേങ്ങ ചിരകിയിട്ട കഞ്ഞി പഴുത്ത പ്ലാവില കൊണ്ട്‌ കോരിക്കുടിക്കും. ഇതിന്റെ കൂടെ ചൂടുള്ള എരിശ്ശേരിയും ഉണ്ടായിരിക്കും. എരിശ്ശേരിയിലാണെങ്കില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, കുഞ്ഞ്‌ ചക്ക, ചക്ക മടല്‍, ചക്കയുടെ ഏററവും പുറത്തുള്ള മുള്ള എന്നിവയും ചക്കയില്‍ ചേര്‍ത്തിരിക്കും. സ്വാദേറിയ ഈ വിഭവം ഇന്ന്‌ പല സ്ഥലങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഓരോ ചേരുവകളും യഥാവിധി ചേര്‍ക്കാന്‍ പുത്തന്‍ തലമുറക്ക്‌ അറിയില്ലാത്തത്‌ തന്നെ കാരണം.
വിഷുദിനത്തില്‍ സദ്യകഴിഞ്ഞ്‌ നാലും കൂട്ടി മുറുക്കുന്ന പതിവ്‌ ബ്രാഹ്മണരുടെയും നമ്പൂതിരിമാരുടേയും ഇടയില്‍ ഇന്നും ഒരു ചടങ്ങായിത്തന്നെ നിലനില്‍ക്കുന്നുണ്ട്‌. വിസ്‌തരിച്ചുള്ള ആ മുറുക്കല്‍ ഇളം തലമുറയിലെ സ്‌ത്രീകളും പിന്തുടരുന്നത്‌ വിശേഷ ദിനങ്ങളില്‍ മാത്രമാണെങ്കിലും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്‌. പരിഷ്‌കാരപ്പെണ്ണുങ്ങള്‍ എന്ന്‌ സ്വയം ഊറ്റം കൊള്ളുന്ന യുവതലമുറ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും വളരെ കൗതുകത്തോടെയാണ്‌ പിന്തുടരുന്നത്‌.
വിഷുവിന്റെ തലേന്നാള്‍ സംക്രാന്തിയും സ്‌ത്രീകളാണ്‌ ആഘോഷിക്കാറുള്ളത്‌. അന്ന്‌ വൈകിട്ട്‌ വീട്ടിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ കത്തിച്ചു കളയുന്നു. വീട്‌ ശുചിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുക എന്നതാണ്‌ ഇതിന്റെ ഉദ്ദേശം. ഈ ചടങ്ങ്‌ കഴിയുന്നതോടെ നിറപ്പകിട്ടാര്‍ന്ന പടക്കങ്ങള്‍ പൊട്ടിച്ചു തുടങ്ങുകയായി. സ്‌ത്രീകളില്‍ നിന്ന്‌ കുട്ടികളിലേക്ക്‌ ആഘോഷം പകരുന്നത്‌ ഈ വേളയിലാണെന്ന്‌ തന്നെ പറയാം. പടക്കത്തോടും കമ്പിത്തിരിയോടും കമ്പം കുട്ടികള്‍ക്കാണെന്ന കാരണത്താലാണത്‌.
വിഷു ഫലം പറയുന്ന രീതി പണ്ടു കാലങ്ങളില്‍ ആചാരമായിരുന്നു. ഇന്നും (പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌) വിഷു ഫലം അറിയാന്‍ ആളുകള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. പണിക്കര്‍ വീടുകളില്‍ നിന്ന്‌ വിഷു ഫലം ഗണിച്ച്‌ പറയുന്നതായിരുന്നു പണ്ടുള്ള രീതി. പണ്ട്‌ കാലങ്ങളില്‍ ഇത്തരം പ്രവചനങ്ങള്‍ കാര്‍ഷിക വിഷകളുടെ ഭാവിയെക്കുറിച്ചായിരുന്നു. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലിനുസരിച്ചുള്ള കണക്കാണ്‌ ഗണിച്ചു പറയുക. എത്ര പറ മഴ കിട്ടും. മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച്‌ കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കര്‍ വരുന്നത്‌. അവര്‍ക്ക്‌ ഇതിനായി ലഭിക്കുന്ന പ്രതിഫലത്തുകയെ യാവന എന്നും പറഞ്ഞിരുന്നു. ഇന്ന്‌ വിഷുഫലത്തെ ആചാരമായി കാണുന്നില്ലെങ്കിലും തങ്ങള്‍ക്ക്‌ വരും വര്‍ഷം ഐശ്വര്യ പൂര്‍ണമാണെന്ന്‌ അറിയാനാണ്‌ പലരും ഫലം അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌. സ്‌ത്രീകളാണെങ്കില്‍ ഭര്‍ത്താവിന്‌ മകന്‌ പേരക്കുട്ടികള്‍ക്ക്‌ അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ വര്‍ഷങ്ങളും എങ്ങനെ കടന്നു പോകുന്നു എന്നറിയാന്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നു. മോശം ഫലമാണെങ്കില്‍ അതിനായുള്ള പ്രതിവിധികള്‍ യഥാവിഥി ചെയ്യുന്നതും സ്‌ത്രീകള്‍ തന്നെ.
ഇതൊക്കെ ആചാരങ്ങളോടനുബന്ധമായ വിഷു ആഘോഷങ്ങളാണ്‌. കാര്‍ഷിക വിളകളുടെ കൂടിയായ ഈ ആഘോഷത്തില്‍ പോയ്‌ മറഞ്ഞ കാലത്ത്‌ സ്‌ത്രീകള്‍ ഒട്ടേറെ ഒരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. തുലാവിഷുവും മേടവിഷുവും കര്‍ഷകന്റെ പ്രതീക്ഷകളാവുമ്പോള്‍ അതിന്റെ പിന്നിലെ ശ്‌കതി എന്നും സ്‌ത്രീകളായിരുന്നു. കന്നിക്കൊയ്‌ത്തു കഴിഞ്ഞാല്‍ വരുന്നത്‌ തുലാവിഷുവാണ്‌. അന്ന്‌ മകരക്കൊയ്‌ത്തിനുള്ള വിളവിറക്കാം. മകരം കൊയ്‌ത്‌ പാടമൊഴിഞ്ഞാല്‍ മേടം വരെ വേലപൂരങ്ങളാണ്‌. മേടം ഒന്നാം തിയതി കൃഷിപ്പണി ആരംഭിക്കുന്നതിന്റെ പ്രതീകമായി പാടത്ത്‌ ഒരു ചാലെങ്കിലും ഉഴുതിടും. ഇതിന്‌ വിഷുച്ചാലിടുക എന്നാണ്‌ പറയുക. വിഷുച്ചാലിടുമ്പോള്‍ ദേശത്തെ പുള്ളുവനും പുള്ളുവത്തിയും വരമ്പത്തിരുന്നു പാടും. പാടങ്ങളില്‍ വിളവിറക്കുന്നതുമുതല്‍ സ്‌്‌ത്രീകളുടെ അധ്വാനവും കൂടി ഉള്‍പ്പെടുമ്പോഴാണ്‌ വിഷു ആഘോഷം പൂര്‍ണമാകുന്നത്‌. എന്നാല്‍ പുത്തന്‍ തലമുറ ഏത്‌ വിശേഷദിവസങ്ങളും ഒരുപോലെ ആഘോഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്‌. വിഷുവിന്‌ പുതിയ തുണിത്തരങ്ങള്‍ വാങ്ങുന്നതും സ്‌ത്രീകള്‍ തന്നെ. വിഷിവിനോടനുബന്ധിച്ച്‌ തുണിക്കടകള്‍ വന്‍ കിഴിവിലാണ്‌ വസ്‌ത്രവിപണി ഒരുക്കുന്നത്‌. ആഘോഷം പൊലിപ്പിക്കുന്നതില്‍ പുത്തനുടുപ്പുകള്‍ അനിവാര്യമായ ഘടകമായിത്തന്നെ മാറിയിരിക്കുന്നു. ഏറ്റവും പുതിയ വസ്‌ത്രങ്ങളുമായാണ്‌ വസ്‌ത്രാലയങ്ങള്‍ സ്‌ത്രീകളെ കാത്തിരിക്കുന്നത്‌. വീട്ടുപകരണങ്ങള്‍ക്കും ഇലക്ട്രോണിക്‌സ്‌ സാധനങ്ങള്‍ക്കും വില കുറച്ചു കൊണ്ട്‌ മാര്‍ക്കറ്റ്‌ ചെയ്യുന്ന കമ്പനികള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളും സ്‌ത്രീകള്‍ തന്നെ. വിഷുവിന്‌ വീട്ടമ്മമാര്‍ക്കുള്ള സിനിമകള്‍ എന്ന ബോര്‍ഡിലാണ്‌ പുതിയ സിനിമകള്‍ പോലും ഇറങ്ങിയിരുന്നത്‌. എന്നാല്‍ സമീപ കാലത്തായി സിനിമാവ്യവസായത്തിന്‌ അല്‍പ്പം മാന്ദ്യം സംഭവിച്ചതിനാല്‍ വിഷുക്കാലത്തെ സിനിമകള്‍ സ്‌ത്രീകളെ സ്വാധീനിക്കാറില്ല. വിഷുവിന്‌ സ്വീകരണമുറിയിലിരുന്നാല്‍ കണ്ടു തീരാത്തത്ര പ്രോഗ്രാമുകള്‍ ടെലിവിഷനില്‍ വന്നു തുടങ്ങി. സ്‌ത്രീ പ്രേക്ഷകരെ ഉദ്ദേശിച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കാന്‍ ചാനലുകാര്‍ മത്സരിക്കുകയാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ആഘോഷങ്ങള്‍ക്ക്‌ പൊലിമ നല്‍കുന്നത്‌ സ്‌ത്രീകളുടെ ഒരുക്കങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. വിഷുപ്പാടത്ത്‌ വിളവിറക്കുന്ന സ്‌ത്രീകള്‍ നാമമാത്രമായിരിക്കുന്നു. അതുകൊണ്ടുതന്നെ വിത്തും കൈക്കോട്ടും, എത്തിന്‍ പാടത്ത്‌ എന്ന്‌ ചൊല്ലേണ്ടിയും വരുന്നില്ല. 

1 അഭിപ്രായം:

  1. നമുക്ക് ഇന്ന് ഒരുപാട് ആഘോഷങ്ങള്‍ ഉണ്ട്. അഥവാ എല്ലാം ഇന്ന് ആഘോഷങ്ങള്‍ ആണ്.
    ടെലിവിഷനില്‍ എന്നും കാണും സ്പെഷ്യല്‍ ആഘോഷങ്ങള്‍. ഓണവും വിഷുവും ഈസ്ടരും എല്ലാം പാക്കേജ് ആയി നമുക്ക് ലഭിക്കുന്നു.
    കച്ചവട സംസ്കാരം തോളിലേറ്റിയെടുത്തുകൊണ്ട് നിയന്ത്രിക്കുന്നു നമ്മുടെ ഉത്സവങ്ങളെ.
    ആശംസകളില്‍ പോലും യാന്ത്രികത.
    വിഷുപ്പക്ഷി പാടുന്നത് നഷ്ടഗാനം മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...