കല്‍ക്കി സുബ്രമണ്യന്‍. തന്റേടത്തോടെ തന്റെ വിഭാഗത്തിന്റെ കഥ സ്‌ക്രീനില്‍ എത്തിക്കാന്‍ കല്‍ക്കിക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തുകാരിയും അറിയപ്പെടുന്ന ബ്ലോഗറും കൂടിയായ കല്‍ക്കിയുടെ പുതിയ ചുവടുവെയ്‌പ് മലയാള സിനിമയിലേക്കാണ്. നായിക എന്നു പറയുമ്പോള്‍ ആ പദപ്രയോഗത്തെ എതിര്‍ക്കുന്നവരും രൂക്ഷമായും വിമര്‍ശിക്കുന്നവരുണ്ടാകാം. എങ്കിലും ചെന്നൈ സ്വദേശിയായ കല്‍ക്കി മലയാള സിനിമയില്‍ അഭിനയിക്കുന്നതോടെ മോളീ വുഡില്‍ അഭിനയിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്ററാവും. രാംകന്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രമേയം വളരെ രസകരമാണെന്ന് കല്‍ക്കി പറയുന്നു. ട്രാന്‍സ്‌ജെന്ററിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് കല്‍ക്കി പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 14ന്‌ഡല്‍ഹിയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ സ്‌ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള വട്ടമേശ സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന സ്‌ത്രീകളിലൊരാളാണ്. മുസ്ലീം, ദളിത് തുടങ്ങി ഇതര വിഭാഗങ്ങളില്‍ നിന്നുള്ള 13 സ്‌ത്രീകളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇംഗ്ലീഷില്‍ ബിരുദം നേടിയശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടി പുറത്തിറങ്ങിയ കല്‍ക്കി കുറച്ചുകാലം മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്‌തിരുന്നു. ആദ്യതമിഴ് സിനിമയായ നര്‍ത്തകിയും ട്രാന്‍സ്‌ജെന്ററിന്റെ കഥയാണ് പറഞ്ഞത്. ഹിജഡ സമൂഹത്തിന്റെ വേദനകളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ഒക്കെയായി കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെത്തിയ കല്‍ക്കി വിശേഷങ്ങള്‍ പങ്കു വെയ്‌ക്കുന്നു.
ഈ ജിവിതവുമായി മുന്നോട്ടു പോകുമ്പോള്‍ വീട്ടില്‍ നിന്നുണ്ടായ പ്രതികരണം
പൊള്ളാച്ചിയിലാണ് എന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തില്‍ കുടുംബത്തിലാണ് എന്റെ ജനനം. അമ്മ ഒരു ഒരു സാധാരണ വീട്ടമ്മ. അച്ഛന്‍ ട്രക്ക് ബിസിനസുകാരന്‍. വീട്ടിലുള്ളവരോട് ഞാന്‍ ഒന്നേ പറഞ്ഞുള്ളു ഒരു ദിവസം എല്ലാവരും ആദരവോടുകൂടി കാണുന്ന ഒരാളായി ഞാന്‍ മാറും. എന്റെ കുടുംബമാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിജയത്തിനു പിന്നില്‍. രണ്ട് സഹോദരിമാര്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആത്യന്തികമായ സ്ഥിരത എന്നത് വിദ്യാഭ്യാസമാണെന്നാണ് ഒരു സാധാരണ വീട്ടമ്മയായ എന്റെ അമ്മ പറയാറുള്ളത്.
എന്നില്‍ ഒരു സ്‌ത്രീയുണ്ടെന്ന് തിരിച്ചറിഞ്ഞത്
പതിമൂന്ന് വയസുള്ളപ്പോള്‍ അമ്മ ഞാനൊളിപ്പിച്ചുവെച്ച എന്റെ തന്നെ വരികള്‍ കണ്ടെത്തി. എന്റെയുള്ളിലെ സ്‌ത്രീത്വത്തെ പുറത്തു കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥ ചിത്രീകരിക്കുന്ന വരികളായിരുന്നു അത്. അന്നു മുതല്‍ അമ്മ എന്നെ നന്നായി ശ്രദ്ധിക്കാനും മാനസികമായ ബലം തരാനും തുടങ്ങി. ഹയര്‍സെക്കന്ററി വിദ്യാഭ്യാസമായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ എന്നെ ആണ്‍കുട്ടികളുടെ സ്‌കൂളില്‍ കൊണ്ടുപോയി. പക്ഷേ, എന്നെ അത് വല്ലാതെ അലട്ടി. എന്റെ സഹപാഠികള്‍ എന്നെ വല്ലാതെ കളിയാക്കി. നീയാരാണ് എന്ന മുനയുള്ള ചോദ്യം എന്റെ നേരെ ഉയര്‍ന്നു. ഈ അപമാനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഞാനെത്തിച്ചേര്‍ന്നത് തിരുനാഗായി കുടുംബത്തിലെ അപ്‌സര എന്ന സ്‌ത്രീയെ കണ്ടുമുട്ടിയതോടെ എന്റെ പുതിയ ജീവിതത്തിന് തുടക്കമായി. ഈ കുടുംബത്തിലെ അമ്മ മകള്‍ ബന്ധത്തെ ഗുരു-ചേല എന്നാണ് വിശേഷിപ്പിക്കുന്നത്. എന്റെ ഗുരു അപ്‌സരയാണ്. നൂറ് വര്‍ഷം കഴിഞ്ഞാല്‍ ഈ കുടുംബത്തിന്റെ ശൃംഖല ലോകം ഇന്ത്യ മുഴുവന്‍ വ്യാപിക്കും.
കേരളത്തിലെ മുഖ്യമന്ത്രിയോട് പറയാനുള്ളത്
തമിഴ്‌നാട് സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി റേഷന്‍ കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവ നല്‍കുന്നുണ്ട്. തമിഴ്‌നാട് ജനത ഞങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. സാക്ഷരതയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ പിന്നിലാണ് തമിഴ്‌നാട്. കേരളത്തില്‍ ഇനിയും ഇത്തരം ആളുകളെ ഉള്‍ക്കൊള്ളാന്‍ ആളുകള്‍ തയ്യാറാല്ല. വീടുകളില്‍ നിന്നുള്ള പീഡനം മൂലം പലരും വീടുവിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. കേരളത്തിലെ ഹിജഡകള്‍ക്ക് മെഡിക്കല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കും. ട്രാന്‍സ്‌ജെന്‍ഡറിന്റെ പ്രശ്‌നമെന്ന് പറയുന്നത് പ്രാദേശികമല്ല. ദേശീയമാണ്. പ്രത്യേകിച്ച് കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഞങ്ങള്‍ക്കായിളുള്ള സഹായങ്ങള്‍ ചെയ്യാന്‍ കേരള സര്‍ക്കാരും തയ്യാറാകേണ്ടതാണ്.
മലയാള സിനിമയിലേക്കുള്ള കാല്‍വെയ്‌പ്
മലയാളത്തിലേക്കുള്ള എന്റെ ചുവടുവെയ്‌പ് വളരെ പ്രത്യേകതയുള്ളതാണ്. രേവതി, സുഹാസിനി തുടങ്ങിയവര്‍ മലയാള സിനിമയുടെ ഭാഗ്യതാരങ്ങളാണെന്നതില്‍ സംശയമില്ല. ഏങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട നടി മഞ്‌ജുവാര്യര്‍ തന്നെ. വിവാഹശേഷം അവര്‍ സിനിമയില്‍ അഭിനയിക്കാത്തതില്‍ വിഷമം തോന്നുന്നു. രാംകന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം എം.എസ്.ഹാലിനാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ചിത്രം ഷൂട്ടിങ്ങ് തുടങ്ങിയിട്ടാവാം പുതിയ വിശേഷങ്ങള്‍.
മതപരമായ വീക്ഷണങ്ങള്‍
ഞങ്ങളുടെ കുടുംബത്തില്‍ ഓരോരുത്തരും ഓരോ മതത്തില്‍ വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളും ആചാരങ്ങളും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ പല മതവിഭാഗങ്ങളും സ്‌ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങള്‍ മാത്രമാണെന്ന ചിന്തയില്‍ അടിയുറച്ച് നില്‍ക്കുന്നത് വളരെ ഇടുങ്ങിയ ചിന്താഗതികള്‍ ഉള്ളതുകൊണ്ടാണ്. മതവിശ്വാസികളേയും ബിഷപ്പുമാരേയും ഒക്കെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. എല്ലാവരും അത്തരം ചിന്താഗതികള്‍ ഉള്ളവരാണെന്ന് പറയാന്‍ കഴിയില്ല. ലിംഗവ്യതിയാനം എന്ന പേരില്‍ പെരുമാറുന്നത് അന്ധതയാണ്. വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ് അത്തരം ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്. ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, ലിംഗം എന്ന പേരില്‍ വിവേചനം കാണിക്കുന്നവരോട് എനിക്ക് വിയോജിപ്പാണ്. ഇത്തരം അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറും ഇല്ല.
പ്രണയം
പ്രണയം, സ്‌നേഹം എന്നൊക്കെയുള്ള വികാരങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ തന്നെ ഞങ്ങള്‍ക്കും ഉണ്ട്. പത്ത് വര്‍ഷം നീണ്ട ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വേറെ വിവാഹം ചെയ്‌തു. വിവാഹം എന്ന സമ്പ്രദായത്തോട് എനിക്ക് വിയോജിപ്പുണ്ട്. വിവാഹിതരായ സ്‌ത്രീകള്‍ക്ക് അത് വരെയുള്ള സ്വാതന്ത്യം നഷ്‌ടപ്പെടുന്നു. വിവാഹിതരായ സ്‌ത്രീകളില്‍ എത്ര പേര്‍ പൂര്‍ണ സംതൃപ്‌തരാണെന്ന തിരിച്ച് ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. സ്‌ത്രീകള്‍ എന്തൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നതിനെക്കാളും ലൈംഗികപരമായി ഉപയോഗിക്കാനാണ് പലരും ഞങ്ങളെ സമീപിക്കാറുള്ളത്. ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നവര്‍ ഇല്ലെന്നല്ല. വിവാഹം ചെയ്യുന്നവരും ഉണ്ട്. എങ്കിലും കൂടുതലും ദുരുപയോഗത്തിനാണ് സമീപിക്കാറുള്ളത്.
ട്രാന്‍സ്‌ജെന്ററുകള്‍ വേട്ടയാടപ്പെടുന്നു
സമൂഹത്തില്‍ പല തരത്തിലും ഒറ്റപ്പെടുന്ന ഞങ്ങള്‍ക്ക് പലപ്പോഴും സംരക്ഷണം കിട്ടാറില്ല. എന്റെ കൗമാരകാലത്ത് സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷയില്‍ വന്ന ഒരു സംഘമാളുകള്‍ അവളെ പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ തിരികെക്കൊണ്ടുവന്നു വിട്ടു. ഏഴോളം പേരുണ്ടെന്നാണ് പിന്നീട് അവള്‍ പറഞ്ഞത്. തനിക്കു സംഭവിച്ച മാനഹാനി പൊലീസില്‍ പറയാന്‍ പോയ അവളെ അവര്‍ കളിയാക്കിത്തിരിച്ചയച്ചു. ഇതാണ് പലപ്പോഴും ഭരണാധികാരികളില്‍ നിന്നും ഞങ്ങളുടെ സമൂഹത്തിന് കിട്ടുന്ന പരിഗണന.
മദ്യം,മയക്കുമരുന്ന്, എച്ച്‌ഐവി
നന്നേ ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങുന്നതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസം നേരാം വണ്ണം നേടാന്‍ കഴിയുന്നില്ല. ഇത് അവര്‍ക്ക് സ്വന്തം ജോലി ചെയ്‌ത് ജീവിക്കുക എന്ന ലക്ഷ്യത്തില്‍ വഴിമുടക്കി നില്‍ക്കുന്ന ഘടകമാണ്. അങ്ങനെ വരുമ്പോള്‍ പലരും ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. മാനസിക പിരിമുറുക്കം കുറക്കാനെന്ന കാരണത്താല്‍ ആ വഴികളില്‍ എപ്പൊഴൊക്കെയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. വിദ്യാഭ്യാസമില്ലായ്‌മ അവരെ ലൈംഗിക ചൂഷണത്തിനിരയാരക്കുന്നു. അതിന്റെ പരിണിത ഫലമായി എച്ച്‌ഐവി, പലവിധത്തിലുള്ള ത്വക്ക് രോഗങ്ങള്‍ പിടിപെടുന്നു. ഇതിന് ഏക പരിഹാരം വിദ്യാഭ്യാസം നല്‍കുക എന്നത് മാത്രമാണ്. വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്‌ടിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ സമൂഹം അതിന് തയ്യാറാവുന്നില്ല.
ഭാഷയിലെ ട്രാന്‍സ്‌ജെന്റര്‍
ഏത് ഭാഷയായാലും അവന്‍, അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിക്കുതന്നത്. ഇംഗ്ലീഷില്‍ ട്രാന്‍സ്‌ജെന്റര്‍ അല്ലെങ്കില്‍ ഹിജഡ. മലയാളത്തില്‍ മൂന്നാംഗണം. ട്രാന്‍സ്‌ജെന്ററിന് ഭഷയില്‍ പ്രത്യേകമായ ഇടം വേണമെന്ന് തോന്നിയിട്ടില്ല. കാരണം ഒരു ട്രാന്‍സ്‌ജെന്റര്‍ ഒന്നുകില്‍ പുരുഷനായി ജീവിക്കുന്നയാളാവും. അല്ലെങ്കില്‍ സ്‌ത്രീയായി ജീവിക്കുന്നയാളാവും. അപ്പോള്‍ അവള്‍ എന്നു വിശേഷിപ്പിക്കുന്നതല്ലേ അതിന്റെ ശരി. ഭാഷയില്‍ അതിനായി പുതിയ ഇടം ആവശ്യമില്ല. പൂര്‍ണമായും ഞാനൊരു സ്‌ത്രീയാണ്. അവള്‍ എന്നു വിളിക്കുന്നത് തന്നെയാണ് എന്നെ സന്തോഷിപ്പിക്കുന്നത്. അത് അംഗീകാരം തന്നെയല്ലേ. മൂത്രപ്പുരകളുടെ കാര്യത്തില്‍ പലരും പറയുന്ന വാദഗതികളോട് എനിക്ക് പൂര്‍ണമായും വിയോജിപ്പുണ്ട്. തങ്ങള്‍ക്കായി പ്രത്യേകം മൂത്രപ്പുരകളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അതും നേരത്തെ പറഞ്ഞ രീതിയില്‍ ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.
ചലച്ചിത്രലോകത്തേക്ക്
ട്രാന്‍സ്‌ജെന്ററുകളുടെ യഥാര്‍ത്ഥ കഥ പറയുന്ന തമിഴ് സിനിമയാണ് എന്റെ ആദ്യത്തെ സിനിമ. കല്‍ക്കി എന്നു തന്നെയാണ് അതിലെന്റെ കഥാപാത്രത്തിന്റെ പേരും. 2011ല്‍ ഏറ്റവും നല്ല തമിഴ്‌സിനിമക്കുള്ള സിനി എക്‌സോറ അവാര്‍ഡ് അവാര്‍ഡ് നര്‍ത്തകി നേടി. ദൃശ്യമാധ്യമത്തിലൂടെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ആദ്യത്തെ ചുവടുവെയ്‌പായിരുന്നു ഈ സിനിമ. ഈ സിനിമയിലെ അഭിനയത്തിന് വിദഗ്‌ദ്ധരായ ആളുകളില്‍ നിന്ന് അഭിനന്ദനം കിട്ടിയത് എന്റെ ജീവിത്തിലെ പ്രചോദനമായിത്തന്നെ കാണുന്നു. ഈ സിനിമയില്‍ എന്റെ പിതാവായി അഭിനയിച്ച നടന്‍ ഗിരീഷ് കര്‍ണാഡ്, മണിരത്‌നം തുടങ്ങിയവര്‍ എന്നെ അഭിനന്ദിച്ചു. എന്റെ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു ആ അഭിനന്ദനം. അതോടെ ഞങ്ങളുടെ സമൂഹത്തിനും വലിയൊരു കടമയാണ് എനിക്ക് നിറവേറ്റാനുള്ളത്. ഒരിക്കലും ഒരു ഗ്ലാമര്‍ വേഷം അഭിനയിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ കല്‍ക്കി ഒരു പാട് വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു എന്നത് എനിക്ക് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം നര്‍ത്തകിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഇന്നും എനിക്ക് ഖേദമുണ്ട്. എന്റെ സിനിമ റിലീസായ ദിവസം പാലില്‍ സിനിമാ ബോര്‍ഡുകള്‍ അഭിഷേകം ചെയ്‌തുകൊണ്ടാണ് അവര്‍ സ്വീകരിച്ചത്. അപ്പോള്‍ എനിക്ക് ഹിജഡ വിഭാഗത്തോടുള്ള കടമ വര്‍ദ്ധിക്കുകയാണ്. ഈ സിനിമ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.
പുതിയ അവസരങ്ങള്‍
നര്‍ത്തകിക്കു ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു പക്ഷേ പലതും ഗ്ലാമര്‍ വേഷങ്ങള്‍. എനിക്ക് ഒരു അഭിനേത്രിയായി അറിയപ്പെടാനാണ് ആഗ്രഹം. ഐറ്റം നമ്പറുകളോ മറ്റ് വേഷങ്ങളോ ആവശ്യമില്ലാത്തതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു. പുതിയ വര്‍ക്ക് ഒരു ഫ്രഞ്ച് സിനിമയാണ്. അതിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഈ
സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തീകരിക്കും.
മാധ്യമങ്ങള്‍ ചെയ്യുന്നത്
കേരളത്തിലെ ജനങ്ങള്‍ നൂറ് ശതമാനം സാക്ഷരത കൈ വരിച്ചവരാണ്. വിദ്യാഭ്യാസം ഉണ്ട്. എന്നിട്ടും പിന്തിരിപ്പന്‍ ചിന്താഗതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങള്‍ പലപ്പോഴും മറന്നു പോകുന്നു. വലിയ അവബോധം മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കേണ്ടതുണ്ട്. എഴുത്തുകാരും ആക്‌ടിവിസ്റ്റുകളും ഒക്കെ ഇത്തരം കാര്യത്തില്‍ ഒരു പിന്തിരിപ്പന്‍ മനോഭാവം കാണിക്കുന്നു എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. മാധ്യമങ്ങള്‍ ഒരു പരിധിവരെ മാറി. എന്നാല്‍ പൂര്‍ണമായും മാറി എന്നും പറയാന്‍ വയ്യ.
സ്വവര്‍ഗ്ഗ രതി
ആളുകള്‍ സ്വവര്‍ഗ്ഗ രതിയെ ഇപ്പോഴും അസ്വാഭാവികമായാണ് കാണുന്നത്. പ്രായപൂര്‍ത്തിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ ഏതു തരത്തില്‍ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. രണ്ട് വ്യക്തികള്‍ ഒരു മുറിയില്‍ ഉണ്ടായാല്‍ അവിടെ എന്തു നടക്കും എന്ന് വ്യാകുലപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഹൈക്കോടതിയുടെ വിധിയില്‍ ഞാന്‍ സന്തോഷവതിയാണ്. വൈകിപ്പോയി എന്നാണ് എന്നതാണ് സത്യം. മുന്‍കാലങ്ങളില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വവര്‍ഗ്ഗരതിയെ മാനസികരോഗമായി കണക്കാക്കിയിരുന്നു. എന്നാല്‍ 1999ല്‍ ഈ പട്ടികയില്‍ നിന്നും സ്വവര്‍ഗ്ഗരതിയെ ഡബ്ല്യു എച്ച് ഒ ഒഴിവാക്കി. ലോകരാജ്യങ്ങളില്‍ പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന പലരും തങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് വിളിച്ചു പറഞ്ഞവരാണ്. അതുകൊണ്ട് ചരിത്രത്തില്‍ ഇവരുടെ പേരുകള്‍ ഇല്ലാതാകുന്നില്ല. എത്രയോ കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്‌തു കളയുന്നു. അതാരും കാണാതെപോകുന്നു. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ ചിന്തിക്കുന്നില്ല.
സാഹോദരി ഫൗണ്ടേഷന്റെ ജനനം
സാഹോദരി ഫൗണ്ടേഷന്‍ ഒരു സംഘടനയല്ല. ഒരു കുടുംബമാണ്. ഓരോ ദിവസവും ഈ കുടുംബത്തിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. 2008 ജൂലൈയിലാണ് ഔദ്യോഗികമായി സാഹോദരി ഫൗണ്ടേഷന്റെ പിറവി. അതിനും അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നേ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. തുടക്കം കുറിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ്‌്‌നാട്ടില്‍ നിയമപരമായ അവകാശങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിച്ചു. കേരളത്തില്‍ എല്‍ജിബിടി ആക്‌ട് എങ്ങനെ കേരളത്തില്‍ നേടിയെടുക്കാമെന്നാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത് സാഹോദരിയുടെ മിന്നുന്ന നേട്ടങ്ങളില്‍പ്പെടുന്നു. സൗജന്യതാമസ സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ സാഹോദരി ഒരുക്കുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിസഭ, ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പും ട്രാന്‍സ്‌ജെന്ററിന്റെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടണം എന്നു നിയമം അനുശാസിക്കുന്നുണ്ട്. എസ്‌ആര്‍എസ് (ലിംഗമാറ്റ ശസ്‌ത്രക്രിയ) ശസ്‌ത്രക്രിയക്ക് കുറഞ്ഞത് 1മുതല്‍ 3 ലക്ഷം രൂപ വരെ ചെലവു വരും. പാവപ്പെട്ടവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ജെന്റര്‍ ഡൈസ്‌ഫോറിക് ക്ലിനിക്‌സ് സൗജന്യമായി ചെയ്യുന്നുണ്ട്. ഇത് സാഹോദരിയുടെ ഒരു വിജയം തന്നെയാണ്. സാഹോദരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ നേട്ടങ്ങളും ലോകത്തിന്റെ ഏതു കോണിലായാലും കല്‍ക്കി തന്റെ ബ്ലോഗില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്.
......................................................................................................................
ആതിര.വി.അഗസ്റ്റിന്‍

പതിനാലു വര്‍ഷത്തെ വനവാസവും യുദ്ധവും കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങിയ ശ്രീരാമന്‍ അതിര്‍ത്തിയില്‍ ഒരുകൂട്ടം ആളുകളെ കണ്ടത്രേ. നിങ്ങളാരാണ് എന്നവരോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അങ്ങ് കാട്ടിലേക്കു പോകുമ്പോള്‍ അനുഗമിച്ചവരുടെ കൂട്ടത്തിലുള്ളവരാണ്. ഞങ്ങളില്‍പ്പെട്ട ആണുങ്ങളോട് അങ്ങ് സംസാരിക്കുകയും പൊയ്‌ക്കൊള്ളാന്‍ പറയുകയും ചെയ്തു. പെണ്ണുങ്ങളോടും അപ്രകാരം തന്നെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഞങ്ങള്‍ ശിഖണ്ഡികളോട് അങ്ങൊന്നും പറഞ്ഞില്ല. അതിനാല്‍ ഇത്രയും വര്‍ഷമായി ഞങ്ങള്‍ നിന്നേടത്തു തന്നെ നില്‍ക്കുന്നു.' അഭിമുഖീകരിക്കപ്പെടുക എന്നത് പ്രധാനം തന്നെയാണ്. വംശ, ഭാഷാ, ലൈംഗിക ന്യൂനപക്ഷസ്വത്വങ്ങള്‍ അന്നിലക്ക് സംബോധന ചെയ്യപ്പെടുന്നില്ല എന്നത് ഇക്കാലത്തും മനുഷ്യസമൂഹം നേരിടുന്ന ഒരു പ്രതിസന്ധിയാണ്.
മറുപടിഇല്ലാതാക്കൂലേഖനം ഇഷ്ടപ്പെട്ടു ആതിരാ..
കല്‍ക്കിയുടെ നിലപാടുകളില്‍ച്ചിലതിനോടുള്ള വിയോജിപ്പു നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരുടെ സ്വത്വത്തേയും അവകാശങ്ങളേയും ആദരവോടെ അംഗീകരിക്കുന്നു. ട്രാന്‍സ് ജെന്‍ഡറുകള്‍ മാത്രമല്ല, ദലിതുകള്‍, ആദിവാസികള്‍, സമുദായ ന്യൂനപക്ഷങ്ങള്‍, അന്യസംസ്ഥാനത്തൊഴിലാളികളും അല്ലാത്തവരുമായ ഭാഷാന്യൂനപക്ഷങ്ങള്‍ എന്നിവരെല്ലാം വിവേചനമനുഭവിക്കുന്ന നാടാണ് സാക്ഷരസുന്ദരകേരളം ..